എ കെ ബാലൻ, അടിയുറച്ച കമ്മ്യൂണിസ്റ്റ്. പിണറായി വിജയൻ സർക്കാരിൽ പട്ടികജാതി, പട്ടികവർഗ്ഗക്ഷേമം, നിയമം, സാംസ്ക്കാരികം, പാർലമെന്ററികാര്യം എന്നിവയുടെ ചുമതല വഹിക്കുന്ന മന്ത്രി. രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ. എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. ഭൂസമരത്തിൽ പങ്കെടുത്ത് 30 ദിവസം ജയിൽവാസം അനുഭവിച്ചു. 1980ൽ ഒറ്റപ്പാലത്ത് നിന്ന് ലോക്സഭയിലേക്കും 2001ൽ കുഴൽമന്ദത്ത് നിന്ന് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ നിയമസഭയിൽ തരൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 2015 മുതൽ സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റിയംഗം.
2006 മുതൽ 2011 വരെ കാലയളവിൽ സംസ്ഥാന സർക്കാരിൽ വൈദ്യുതി മന്ത്രിയായിരുന്നു. ഒരു ജില്ലയെ പൂർണ്ണമായും വൈദ്യുതീകരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വൈദ്യുതി മന്ത്രിയായി എ കെ ബാലൻ അറിയപ്പെട്ടു. 2010 ഫെബ്രുവരിയിൽ പാലക്കാട് ജില്ല ഇന്ത്യയിലെ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യത്തെ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. കേരളത്തിലെ ഉപഭോക്താക്കൾക്ക് ഏറ്റവും കൂടുതൽ വൈദ്യുതി കണക്ഷൻ നൽകിയതിനുളള റെക്കോർഡും എ കെ ബാലന് സ്വന്തം.
രാഷ്ട്രീയ ജീവിതത്തിൽ വിവാദങ്ങളും ബാലനൊപ്പം സഞ്ചരിച്ചു. അട്ടപ്പാടിയിലെ ശിശുമരണ നിരക്കിനെ ചൊല്ലിയുള്ള പരാമർശങ്ങൾ, വാളയാറിലെ പെൺകുട്ടികളുടെ മരണം ഇവയെല്ലാം എ കെ ബാലൻ എന്ന മന്ത്രിയെ വാർത്തകളുടെ കേന്ദ്രബിന്ദുവാക്കി. ഏറ്റവും ഒടുവിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എ കെ ബാലന്റെ ഭാര്യ ജമീല തരൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനൊരുങ്ങുന്നു എന്ന വാർത്ത, പാർട്ടിക്കകത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ഒടുവിൽ പിൻവാങ്ങി.
ജനം ടിവിയുടെ മികച്ച മന്ത്രിക്കുള്ള ജനനായകൻ പുരസ്ക്കാരം എ കെ ബാലനെ തേടിയെത്തുമോ? നമുക്ക് കാത്തിരിക്കാം.
Comments