കോട്ടയം: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞത് അബദ്ധ വാക്കോ നാക്ക് പിഴയോ അല്ലെന്ന് പൂഞ്ഞാർ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിലപാട് ആവർത്തിച്ച് പിസി ജോർജ്ജ് രംഗത്തെത്തിയത്. വരാൻ പോകുന്ന വലിയ വിപത്തെന്തെന്ന് ജനങ്ങളെ ബോധിപ്പിക്കേണ്ടത് പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ കടമയാണെന്നും പിസി ജോർജ് പറയുന്നു.
ഏതുവിധേനെയും അധികാരത്തിലെത്താൻ ശ്രമിക്കുന്ന മുന്നണി നേതൃത്വങ്ങൾ അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ജിഹാദി സംഘടനകളുടെ അജണ്ട മനപൂർവ്വമോ, അല്ലാതെയോ കാണാതെ പോകുന്നു. ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞ പല നേതാക്കളും, മണിക്കൂറുകൾകൊണ്ട് നിലപാട് തിരുത്തുന്നത് സംഘടിതമായ ഈ ശക്തിയുടെ സമ്മർദ്ദം എന്താണെന്ന് ബോദ്ധ്യപ്പെടുത്തുന്നുവെന്നും പിസി ജോർജ് കുറിയ്ക്കുന്നു.
എസ്ഡിപിഐ നേതാവ് മുഹമ്മദ് ഫൈസിയുടെ വീഡിയോയും കുറിപ്പിനൊപ്പം പിസി ജോർജ് പങ്കുവെച്ചിരുന്നു. 2031ൽ കേരളം തങ്ങൾ ഭരിക്കുമെന്നും, 2047ൽ തങ്ങൾ ഇന്ത്യ ഭരിക്കുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഹൈന്ദവ ഭൂരിപക്ഷമുള്ള ഇന്ത്യാ മഹാരാജ്യം ഭരിക്കുമെന്ന് പറയുന്നത് ഒരു മതേതര പാർട്ടിയുടെ നേതാവല്ല മറിച്ച് ഒരു വർഗീയ ന്യൂനപക്ഷ സംഘടനയുടെ നേതാവാണ്. ഇത് സൂചിപ്പിക്കുന്നത് നമ്മുടെ രാജ്യത്ത് വരാൻ പോകുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും നാളുകൾ അല്ല. മറിച്ച് വർഗീയ സംഘർഷങ്ങളുടെയും, ലഹളകളുടെയും അശാന്തിയുടെയും നാളുകൾ എന്നാണെന്ന് പിസി ജോർജ് കുറിച്ചു.
ലോകമെമ്പാടും വർഗീയ വിഭജനങ്ങളും, വർഗീയ അധിനിവേശങ്ങളും ഉണ്ടായപ്പോൾ അവർക്കെല്ലാം അഭയം നൽകിയ നാടാണ് നമ്മുടെ ഭാരതം. ഭാരതത്തിന്റെ മണ്ണിൽ അരാജകത്വം സൃഷ്ടിച്ചു കൊണ്ട് ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള ജിഹാദികളുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾ എല്ലാ മതേതര പാർട്ടികളും ഒരുമിച്ച് നിന്ന് എതിർക്കേണ്ടത് തന്നെയാണെന്ന് പിസി ജോർജ് കുറിപ്പിൽ പറയുന്നു.
facebook.com/pcgeorgeofficialpage/posts/3864622883615867
Comments