കണ്ണൂർ : കണ്ണൂർ കതിരൂരിൽ ബോംബ് ഉണ്ടാക്കുന്നതിനിടെ സിപിഎം പ്രവർത്തക്കന്റെ കൈ അറ്റുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബോബുംണ്ടാക്കിയ സ്ഥലത്തെ വീട്ടുടമസ്ഥൻ വിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു.
അതേസമയം രണ്ട് കൈകളും അറ്റുപോയ സിപിഎം പ്രവർത്തകനായ നിജേഷ് മംഗലാപുരത്ത് ചികിത്സയിലാണ്. കതിരൂർ നാലാം മൈലിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബ് പൊട്ടിത്തെറിച്ചാണ് നിജേഷിന് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സിപിഎം പ്രവർത്തകനായ ഇയാൾ ബോംബ് ഉണ്ടാക്കുന്നതിനിടെയായിരുന്നു അപകടം. ഇയാളുടെ അറ്റുപോയ കൈയ്യും സംഭവസ്ഥലത്ത് നിന്നും പോലീസിന് ലഭിച്ചിരുന്നു.
സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസിനെ വീട്ടുടമയായ വിനു വഴിതെറ്റിക്കാൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു. തുടർന്ന് വീടിന്റെ മതിലിലും റോഡിലും രക്തക്കറ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബോംബ് നിർമ്മിച്ചിരുന്ന വീട് പോലീസ് കണ്ടെത്തിയത്.
തറയിൽ പറ്റിയ രക്തക്കറ മായിക്കാനും തെളിവ് നശിപ്പിക്കാനും വിനു ശ്രമിച്ചിരുന്നു. മഞ്ഞൾ പൊടിയും ഫിനോയിലും ഒഴിച്ചാണ് ഇയാൾ പോലീസിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചത്. ഇവിടെ നിന്നും കൂടുതൽ ബോംബുകൾ മാറ്റിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിനുവിനെ തലശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Comments