ന്യൂഡൽഹി : രാജ്യത്ത് കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചു. താജ്മഹൽ, ഫത്തേപ്പൂർ സിക്രി ഉൾപ്പെടെയുള്ള കേന്ദ്ര സംരക്ഷിത സ്മാരകങ്ങളാണ് മെയ് 15 വരെ അടച്ചിടുക. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും ചരിത്ര സ്മാരകങ്ങൾ അടച്ചിട്ടിരുന്നു. പിന്നീട് ആറ് മാസങ്ങൾക്ക് ശേഷം കർശന നിയന്ത്രണങ്ങളോടെയാണ് തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്.
അതേസമയം രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം വർദ്ധിച്ചിരികയാണ്. കഴിഞ്ഞ ദിവസം 2,00,739 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊറോണ മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ആദ്യമായാണ് ഇത്രയും കേസുകൾ 24 മണിക്കൂറിൽ സ്ഥിരീകരിക്കുന്നത്.
മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Comments