ന്യൂഡൽഹി: ഹരിദ്വാർ കുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ. രണ്ടു ദിവസമായി കുംഭമേള നഗരിയിലും കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി നേരിട്ട് സന്യാസി സമൂഹവുമായി സംസാരിച്ചത്. 13 അഖാഡകളുടെ നേതൃത്വത്തിൽ നടക്കുന്ന കുംഭമേളയിലെ ഏറ്റവും വലിയ അഖാഡയുടെ അധിപൻ ആചാര്യ മഹാണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരിയുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കുംഭമേളയിൽ തിരക്കില്ലാതാക്കാൻ നൽകിയ നിർദ്ദേശത്തെകുറിച്ചുള്ള സൂചന നൽകിയത്.
‘ആചാര്യ മഹാമണ്ഡലേശ്വർ പൂജ്യ സ്വാമി അവധേശാനന്ദ ഗിരിയുമായി സംസാരിച്ചു. എല്ലാ വരുടേയും ആരോഗ്യവിവരം തിരക്കി. എല്ലാ സന്യാസിമാരും ഉത്തരാഖണ്ഡ് ഭരണകൂട വുമായി സഹകരിക്കണമെന്നും കുംഭമേളയുടെ വിപുലമായ തീർത്ഥാടക പ്രവാഹം കുറയ്ക്കണമെന്നുമുള്ള ആഗ്രഹം അറിയിച്ചു. ഇനിയുള്ള ചടങ്ങുകൾ പ്രധാന സന്യാസിമാർ മാത്രം പങ്കെടുക്കുന്ന തരത്തിൽ പ്രതീകാത്മകമാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. രണ്ടു പ്രധാന ഷാഹി സ്നാനം പൂർത്തിയായ സ്ഥിതിക്ക് ഇനിയുള്ള ചടങ്ങുകൾ പ്രതീകാത്മകമാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.’ നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
അരക്കോടിയിലേറെ തീർത്ഥാടകരാണ് ഹരിദ്വാർ, ഋഷികേശ് മേഖലകളിലായി കുംഭമേളയ്ക്കായി 13 അഖാഡകളുടെ നേതൃത്വത്തിൽ ഇതുവരെ ഒത്തുകൂടിയത്. ഏപ്രിൽ ഒന്നിനാണ് കുംഭമേള ആരംഭിച്ചത്. കൊറോണ പ്രതിരോധത്തിനായി നാലുമാസത്തെ കുംഭമേള ഒരു മാസമായി വെട്ടിചുരുക്കിയിരുന്നു.
Comments