കണ്ണൂർ : അനധികൃത നിയമന ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ.എൻ. ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ. പി.എം. സഹല. തനിക്കെതിരെയുള്ള വിവാദത്തിന്റെ ലക്ഷ്യം ഷംസീറിനെ അപമാനിക്കുക എന്നാതാണെന്ന് സഹല പറഞ്ഞു. തനിക്ക് മതിയായ യോഗ്യതകളുള്ളതുകൊണ്ടാണ് കണ്ണൂർ സർവകലാശാലയിലെ എച്ച്ആർഡി അസിസ്റ്റന്റ് ഡയറക്ടർ പോസ്റ്റിലേയ്ക്ക് അപേക്ഷിച്ചതെന്നും വിവാദമായതു കൊണ്ട് മാത്രം അതിൽ നിന്നും പിന്മാറാൻ സാധിക്കില്ലെന്നും സഹല വ്യക്തമാക്കി.
തനിക്ക് അധ്യാപിക തസ്തികയിലേക്ക് യോഗ്യതയുണ്ട്. കോടതി വിധി തന്റെ ഭാഗം കേൾക്കാതെയാണ്. ഒരു എംഎൽഎയുടെ ഭാര്യ ആയതിന്റെ പേരിൽ എങ്ങനെ തന്നെ തഴയാനാകുമെന്ന് ചോദിച്ച സഹല ഇത് വ്യക്തിപരമായ ആക്രമണമാണെന്ന് പറഞ്ഞു.
നേരത്തെ കണ്ണൂർ സർവ്വകലാശാലയിലെ പെഡഗോഗിക്കൽ സയൻസിലെ എം എഡ് വിഭാഗത്തിൽ ഡോ. സഹലയെ കരാറടിസ്ഥാനത്തിൽ നിയമിച്ചത് കോടതി റദ്ദാക്കിയിരുന്നു. ഒന്നാം റാങ്കുകാരിയെ മറികടന്നാണ് ഡോ സഹലയെ അസിസ്റ്റന്റ് പ്രൊഫസറായി കരാറടിസ്ഥാനത്തിൽ നിയമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഉത്തരവ്.
എന്നാൽ ഇപ്രാവശ്യം വിവാദമായത് കണ്ണൂർ സർവ്വകലാശാലയിലെ തന്നെ മറ്റൊരു പദവിയാണ്. കണ്ണൂർ സർവകലാശാലയിൽ പി എം ഷഹലയെ ചട്ടങ്ങൾ മറികടന്ന് യുജിസി എച്ച്ആർഡി സെന്ററിൽ അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്ക് നിയമിക്കാൻ നീക്കം നടക്കുന്നുവെന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു.
Comments