തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ. രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ശക്തമായ പ്രതിരോധം തീർക്കുമെന്നും മന്ത്രി പറഞ്ഞു. കൊറോണ പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ മാദ്ധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൊറോണ രോഗികളുടെ വർധനവ് കുറക്കാൻ ക്രഷിങ് ദി കർവാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും. കൂട്ടപരിശോധനാ ഫലം ഇന്ന് വരും. മുൻഗണനാക്രമത്തിലാണ് പരിശോധന നടത്തുന്നത. 45 വയസിന് താഴെ ഉള്ളവരിലാണ് പരിശോധന. സ്ഥിതിഗതികൾ വീണ്ടും ബാക് ടൂ ബേസിക് സിലേക്ക് മടങ്ങുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
വാക്സിനേഷന്റെ ഭാഗമായി 60 ലക്ഷത്തിലധികം ഡോസ് വാക്സിൻ കേന്ദ്രം നൽകി. വാക്സിൻ നഷ്ടമാക്കാതെ നൽകാൻ സാധിച്ചു. അടിയന്തിരമായി 50 ലക്ഷം ഡോസ് വാക്സീൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിൻ വരുന്നതോടെ മാസ് വാക്സിനേഷൻ നടക്കും. കേസുകൾ വർധിച്ചാൽ ഓക്സിജൻ സപ്ലൈ ആവശ്യപ്പെടുമെന്നും ഷൈലജ പറഞ്ഞു.
കേരളത്തിൽ മരണ നിരക്ക് ഉയർന്നിട്ടില്ല. രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് നേരിടാൻ സംസ്ഥാനം സജ്ജമാണ്. പഞ്ചായത്ത്, ജില്ലാ കേന്ദ്രീകരിച്ച് ചികിത്സാ സൗകര്യം വർധിപ്പിക്കും.
വോട്ടെണ്ണൽ ദിനത്തിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുമായും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് എടുക്കും. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കരുതൽ വേണമെന്ന നിർദ്ദേശമുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Comments