ന്യൂഡൽഹി: വാരണാസിയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും വികസനപ്രവർത്തനങ്ങളുമാണ് വിലയിരു ത്തുന്നത്. വാരണാസിയിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ഒത്തുചേർന്നാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളുടെ നിർവ്വഹണവും കൊറോണ നിയന്ത്രണങ്ങൾ മൂലമുള്ള പ്രശ്നങ്ങളും പ്രധാനമന്ത്രി വിലയിരുത്തും.
ഇന്ന് നടത്തുന്ന അവലോകന യോഗത്തിൽ ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ വാരണാസി ലോകസഭാ മണ്ഡലത്തിലെ ജനപ്രതിനിധികളെന്നിവർ പങ്കെടുക്കും.
കൊറോണ പ്രതിരോധ പ്രവർത്തനം പ്രമുഖ ഡോക്ടർമാരുമൊത്താണ് പ്രധാനമന്ത്രി വിലയിരുത്തുന്നത്. തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് നരേന്ദ്രമോദി വാരണാസിയിലെ അവലോകനത്തെ സംബന്ധിച്ച സൂചന പുറത്തുവിട്ടത്.
വാരണാസിയിലെ വികസന പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റമാണ് ആറു വർഷമായി നടക്കുന്നത്. ആദ്ധ്യാത്മിക നഗരമെന്ന നിലയിൽ തീർത്ഥാടകർക്കുള്ള സേവനങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ബനാറസ് ഹിന്ദു സർവ്വകലാശാലയടക്കമുള്ള ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുള്ള നഗരമെന്ന നിലയിൽ യാത്രാസൗകര്യങ്ങളും വർദ്ധിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ നവീകരണമടക്കം കുംഭമേളയ്ക്ക് മുന്പായി ഒരുക്കിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. വാരണാസിയിലെ പരമ്പരാഗത വ്യവസായങ്ങളെ പ്രധാനമന്ത്രി മൻ കീ ബാതിലൂടെ പരിചയപ്പെടുത്തിയതിന് ശേഷം ആറുമാസം കൊണ്ട് കച്ചവടത്തിൽ വലിയ മുന്നേറ്റമുണ്ടായതായി ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ടുചെയ്തിരുന്നു.
Comments