മലപ്പുറം : വളർത്തുനായയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ച സംഭവത്തിൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കര സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. ചെരുപ്പ് കടിച്ചുവെന്ന് പറഞ്ഞാണ് ഇയാൾ നായയെ മൂന്ന് കിലോമീറ്ററുകളോളം ബൈക്കിൽ കെട്ടി വലിച്ചത്.
ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് ഇയാൾ നായയെ കെട്ടിവലിച്ചത്. നായയുടെ ഉടമസ്ഥനും ബന്ധുവും ബൈക്കിൽ ഉണ്ടായിരുന്നു. മിണ്ടാപ്രാണിയോട് കാണിക്കുന്ന ക്രൂരതയിൽ നാട്ടുകാർ ഇടപെട്ടതോടെയാണ് ഇത് പുറംലോകം അറിയുന്നത്.
നായയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ട് നാട്ടുകാർ നിർത്താൻ പറഞ്ഞെങ്കിലും ആരെയും വകവയ്‌ക്കാതെ ഇയാൾ ബൈക്ക് ഓടിച്ച് പോകുകയായിരുന്നു. തുടർന്ന് പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ വെസ്റ്റ് പെരുങ്കുളത്ത് വെച്ച് ബൈക്ക് തടഞ്ഞ് നായയെ രക്ഷപ്പെടുത്തി. നാട്ടുകാർ ഇടപെട്ടതോടെ ഉടമസ്ഥൻ നായയെ അഴിച്ചുവിട്ട് വീട്ടിലേയ്‌ക്ക് കൊണ്ടു പോവുകയായിരുന്നു. തുടർന്ന് രാത്രി തന്നെ എമർജൻസി റസ്‌ക്യൂ ഫോഴ്‌സ് ടീം ഇയാളുടെ വീട്ടിലെത്തി നായയുടെ പരിചരണം ഏറ്റെടുത്തു.
തൃശൂർ സ്വദേശിയായ അനിമൽ വെൽഫെയർ ഓഫീസർ സാലി വർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വളർത്തു നായയോട് കാണിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Comments