കൊച്ചി : പതിനൊന്ന് വയസുകാരിയായ വൈഗയെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ സനു മോഹന്റെ മൊഴിയിൽ വൈരുദ്ധ്യമെന്ന് പോലീസ്. സനു മോഹന്റെ ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറ ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജുവാണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
മകളെ താൻ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സനു മോഹൻ കുറ്റസമ്മതം നടത്തിയിരുന്നു. സനു മോഹൻ ഒറ്റയ്ക്കാണ് കൊല നടത്തിയത്. കോടികളുടെ കടബാദ്ധ്യത കാരണമാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് സനു മോഹൻ മൊഴി നൽകിയിരുന്നു. സനു മോഹന്റെ മൊഴിയുടേയും ലഭ്യമായ ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
എന്നാൽ സനു മോഹന്റെ മൊഴികളിൽ വൈരുദ്ധ്യം നിലനിൽക്കുകയാണെന്ന് പോലീസ് അറിയിച്ചു. എങ്ങനെയാണ് മകളെ കൊലപ്പെടുത്തിയത് എന്നതിൽ വ്യക്തത വരാനുണ്ട്. ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി നൽകിയത്. എന്നാൽ വൈഗയുടെ ശരീരം പോസ്റ്റ് മോർട്ടം ചെയ്തതിൽ നിന്നും ആന്തരീകാവയവങ്ങളിൽ വെള്ളം കണ്ടെത്തിയിട്ടുണ്ട്. ശ്വാസം മുട്ടിച്ചപ്പോൾ അബോധാവസ്ഥയിലായ കുട്ടി പുഴയിൽ വീണ് വെള്ളം അകത്ത് കയറി മരിച്ചതാകാം എന്ന് പോലീസ് സംശയിക്കുന്നു.
അതോടൊപ്പം വൈഗയുടെ ശരീരത്തിൽ 85 ശതമാനം ആൽക്കഹോൾ കണ്ടന്റ് ഉണ്ടായിരുന്നു എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്. ഇത് സംബന്ധിച്ച് വിവരം ലഭിക്കാനുണ്ട്. കൊലപാതകത്തിന് മുൻപ് മകൾക്ക് പെപ്സി പോലുള്ള പാനീയം വാങ്ങിക്കൊടുത്തതായി സനു മോഹൻ പറഞ്ഞു. മദ്യത്തിന്റെ അംശത്തെക്കുറിച്ച് അറിയില്ലെന്നാണ് സനു മോഹൻ വെളിപ്പെടുത്തിയത്. ഭാര്യയെ കായംകുളത്തെ ഫ്ലാറ്റിൽ ആക്കിയിട്ടാണ് സനു ആത്മഹത്യ ചെയ്യാൻ തയ്യാറായത്. മകൾ അനാഥയായി പോകുമോയെന്ന് കരുതി മകളെയും കൂട്ടി. എന്നാൽ ഇത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല.
കൊലപാതകത്തിന് ശേഷം രണ്ട് സംസ്ഥാനങ്ങളിൽ യാത്ര ചെയ്ത സനു തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ഡിജിറ്റൽ തെളിവുകൾ അവശേഷിപ്പിക്കാതിരുന്നതിനാൽ സനു മോഹനെ കണ്ടെത്തുക വെല്ലുവിളിയായിരുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ തീരുമാനിച്ചിരുന്ന സനു രക്ഷപ്പെടാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. കൊലപാതകവും കൃത്യമായ തയ്യാറെടുപ്പുകളോടെയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സനു മോഹന്റെ ഫ്ലാറ്റിൽ രക്തക്കറ കണ്ടെത്തിയത് സംബന്ധച്ചും വ്യക്തത വരാനുണ്ട്.
സനു മോഹന്റെ ഭാര്യയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അവരുടെ ജീവിതം സാധാരണപോലെയായിരുന്നു എന്നാണ് മനസിലാക്കിയത്. തുടർന്നും സനു മോഹനം ചോദ്യം ചെയ്താൽ മാത്രമേ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് കമ്മീഷണർ അറിയിച്ചു. സനു മോഹനെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments