മോസ്കോ: ലോകരാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ റഷ്യ ആശുപത്രിയിലേക്ക് മാറ്റി. ഭരണകൂട അട്ടിമറി നടത്താൻ ശ്രമിക്കുന്നുവെന്ന പേരിലാണ് പുടിൻ ഭരണകൂടം നവാൽനിയെ തടവിലാക്കിയത്. വിഷബാധയേറ്റ് ജർമ്മനിയിൽ നിന്നും ചികിത്സയിലൂടെ ജീവൻ തിരികെ ലഭിച്ച ഒരു മാസത്തിന് ശേഷമാണ് നവാൽനിയെ ഭരണകൂടം തടവിലാക്കിയത്. അമേരിക്കയും ജർമ്മനിയും ബ്രിട്ടനുമടക്കം നവാൽനിയുടെ മോചനവും ചികിത്സയും ആവശ്യപ്പെട്ടിരുന്നു.
നവാൽനിയെ തടവിലാക്കുക വഴി റഷ്യ ജനാധിപത്യത്തെ കുഴിച്ചുമൂടിയെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ആരോപിച്ചിരുന്നു. നവാൽനിയെ മോചിപ്പിക്കാൻ അമേരിക്ക നടത്തുന്ന ശ്രമം റഷ്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന രൂക്ഷ വിമർശനമാണ് മോസ്കോ ഭരണകൂടം ഉന്നയിച്ചിരിക്കുന്നത്. നവാൽനിക്കെതിരെ നടത്തുന്ന പീഡനങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായി ബ്രിട്ടണും ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.
പുടിന്റെ ഏകാധിപത്യ ഭരണരീതിക്കെതിരെ ശക്തമായ ജനമുന്നേറ്റമാണ് നവാൽനി നടത്തിക്കൊണ്ടിരുന്നത്. ഇതിനിടെയാണ് കഴിഞ്ഞ വർഷം സൈബീരിയയിൽ നിന്ന് വിമാനയാത്ര ചെയ്യുന്നതിനിടെ കുടിച്ച ചായയിൽ വിഷംകലർന്നതിനെ തുടർന്ന് അബോധാവസ്ഥയിലായത്. ജർമ്മനിയിലെ ആശുപത്രിയിൽ മൂന്ന് മാസത്തിലേറെ നടന്ന അതിവിദഗ്ധ ചികിത്സയിലൂടെയാണ് നവാൽനി ജീവിതത്തിലേക്ക് തിരികെ വന്നത്.
Comments