ന്യൂഡൽഹി : കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം കൊടുങ്കാറ്റ് പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ വെല്ലുവിളിയാണ് നമുക്ക് മുൻപിൽ ഉള്ളത്. ധൈര്യവും, മുന്നൊരുക്കങ്ങളും കൊണ്ട് ഇതും നാം മറികടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കൊറോണ മുന്നണിപ്പോരാളികളുടെ അശ്രാന്ത പരിശ്രമത്തെ അഭിനന്ദിക്കുന്നു. നിലവിലെ സാഹചര്യത്തിൽ എല്ലാവരും കടന്നു പോകുന്ന വേദനയെക്കുറിച്ച് മനസ്സിലാക്കാം. നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൈക്കൊണ്ട തീരുമാനങ്ങൾ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ ഏറെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഓക്സിജന്റെ ആവശ്യകത വർദ്ധിക്കുകയാണ്. ആവശ്യമുള്ളവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളും, സ്വകാര്യ മേഖലകളും ഓക്സിജൻ ലഭ്യമാക്കുന്നുണ്ട്. ഇതിനായി നിരവധി നടപടികൾ സ്വീകരിച്ചു. വ്യാവസായിക ആവശ്യങ്ങൾക്കായുള്ള ഓക്സിജൻ ചികിത്സയ്ക്കായി ഉപയോഗിക്കാം. ആശുപത്രികളിൽ കൊറോണ രോഗികൾക്കായി കിടക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ചില നഗരങ്ങളിൽ വലിയ കൊറോണ ആശുപത്രികൾ നിർമ്മിച്ചിട്ടുണ്ട്.
രണ്ട് വാക്സിനുകൾ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ഇന്ത്യയിൽ ആരംഭിച്ചു. ഇതുവരെ 12 കോടി ആളുകൾക്കാണ് വാക്സിൻ നൽകിയത്. മെയ് 1 മുതൽ 18 വയസ്സു പൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മതിയായ കാരണമില്ലാതെയും ജോലിക്കല്ലാതെയും കുടുംബാംഗങ്ങൾ വീടു വിട്ടിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി കുട്ടികളോട് നിർദ്ദേശിച്ചു. അത്തരം പിടിവാശികൾ ഒരു പക്ഷെ വലിയ മാറ്റമായിരിക്കും വരുത്തുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ ലോക്ഡൗണിൽ നിന്ന് രാജ്യത്തെ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളും ലോക്ഡൗൺ അവസാന വഴിയായി മാത്രമേ കാണാവൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ഡൗൺ ഒഴിവാക്കാൻ പരമാവധി കഠിനാധ്വാനം ചെയ്യണം. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിലൂടെ സ്ഥിതി നിയന്ത്രിക്കുന്നതിലാകണം ശ്രദ്ധയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments