ഹൈദരാബാദ് : രാജ്യത്ത് കൊറോണ പ്രതിരോധ വാകസിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് പ്രമുഖ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്. പ്രതിവർഷം 700 മില്യൺ ഡോസുകൾ നിർമ്മിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയിലും ആഗോളതലത്തിലും നടക്കുന്ന വാക്സിനേഷൻ പ്രക്രിയയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.
നിലവിൽ ഹൈദരാബാദിലെ ജെനോം വാലിയിലും, ബാംഗ്ലൂരിലെ കേന്ദ്രത്തിലുമാണ് വാക്സിൻ നിർമ്മാണം നടക്കുന്നത്. ഇതിന് പുറമേ ഹൈദരാബാദിലെ വിവിധ യൂണിറ്റുകളിലേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് ഭാരത് ബയോടെക് ആലോചിക്കുന്നത്.
ചുരുങ്ങിയകാലം കൊണ്ടുതന്നെ കൊവാക്സിന്റെ ഉത്പാദന ശേഷി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ഭാരത് ബയോടെകിന്റെ പ്രസ്താവനയിൽ പറയുന്നു. ഒറ്റ പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് വാക്സിൻ നിർമ്മിക്കുന്നത്. ഇവയുടെ ലഭ്യതയും ഉറപ്പാക്കും. കൊവാക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വിദേശ കമ്പനികളെ തേടുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ആഗോള തലത്തിൽ കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കിയിരിക്കുകയാണ് ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങൾ. ഇത് കണക്കിലെടുത്തു കൂടിയാണ് കൊവാക്സിൻ നിർമ്മാണം ഭാരത് ബയോടെക് വേഗത്തിലാക്കിയിരിക്കുന്നത്.
Comments