തിരുവനന്തപുരം : കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആശുപത്രികളും ജനങ്ങളും നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ മുഴുവൻ പിന്തുണയും നൽകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. രക്തദാനം, പ്ലാസ്മാ ഡോണേഷൻ, ഭക്ഷ്യ കിറ്റ് വിതരണം, മരുന്ന് വിതരണം ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കാൻ ബിജെപി ഹെൽപ് ഡെസ്ക് ആരംഭിക്കാൻ തീരുമാനിച്ചതായി അദ്ദഹം അറിയിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുന്നതിനിടെയാണ് കെ. സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണയെ നേരിടാനുള്ള എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും സഹായകമായ രീതിയിൽ പ്രവർത്തിക്കാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം ജനങ്ങളെ അനാവശ്യമായി ഭീതിയിലാഴ്ത്താനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഡിസംബർ 13 ന് നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സംസ്ഥാനത്ത് കൊറോണ വാക്സിൻ ഉൽപ്പാദനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആ മുഖ്യമന്ത്രി ഇപ്പോൾ ആവശ്യത്തിന് വാക്സിൻ ഇല്ലെന്നാണ് പറയുന്നത്. ഇത് രാഷ്ട്രീയ പ്രചാരണമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഒരു കാര്യവും ചെയ്യാതെയാണ് മുഖ്യമന്ത്രി കത്തയയ്ക്കുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്യുന്നത്. അതിനിടയിലൂടെ കേന്ദ്ര വിരുദ്ധ രാഷ്ട്രീയം ശക്തിപ്പെടുത്താനും ശ്രമിക്കുന്നു. ആപത്ഘട്ടത്തിൽ ഒരു ഭരണാധികാരിയും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് പിണറായി വിജയൻ ചെയ്യുന്നതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
വാക്സിനേഷന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ സൗജന്യ വാക്സിൻ ഉൾപ്പെടെ നൽകുന്നുണ്ട്. മെയ് 1 ന് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചുകഴിഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഒന്നും ചെയ്യാതിരുന്നവർ ഇപ്പോൾ അത് രാഷ്ട്രീയ പ്രചാരണമായി മാറ്റിയിരിക്കുകയാണ്. കൊറോണ കാലത്ത് കേന്ദ്ര സർക്കാർ അനുവദിച്ച പണം സർക്കാർ ഇപ്പോഴും ചിലവഴിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments