കൊച്ചി : പതിമൂന്ന് വയസുകാരിയായ വൈഗയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി സനു മോഹൻ. മകളെ മുട്ടാർ പുഴയിൽ തള്ളുന്നതിന് മുൻപ് സ്വർണാഭരണങ്ങൾ അഴിച്ചെടുത്തതായി സനു മോഹൻ വെളിപ്പെടുത്തി. സംസ്ഥാനം വിടുന്നതിന് മുൻപ് അവ വിറ്റതായും സനു മോഹൻ പോലീസിനെ അറിയിച്ചു.
വൈഗയുടെ മാലയും മോതിരവും അഴിച്ചെടുക്കുകയും സംസ്ഥാനം വിടുന്നതിന് മുൻപ് അത് വിൽക്കുകയും ചെയ്തിരുന്നു. ആ പണം കൊണ്ട് മദ്യവും സിഗരറ്റും വാങ്ങി. അതിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലാണ് ഇയാൾ യാത്ര ചെയ്തത്.
ഇന്നലെ തെളിവെടുപ്പിനായി സനു മോഹനെ കങ്ങരപ്പടിയിലെ ഫ്ലാറ്റിലും മകളെ കൊന്ന് തള്ളിയ മുട്ടാർ പുഴയോരത്തും എത്തിച്ചിരുന്നു. ഫ്ലാറ്റിൽ വെച്ച് വൈഗയെ ശ്വാസം മുട്ടിച്ച ശേഷം പുഴയിൽ തള്ളുകയായിരുന്നു എന്നാണ് പ്രതി മൊഴി നൽകിയിരുന്നത്. അതിന് ശേഷം സംസ്ഥാനം വിടുകയായിരുന്നു.
ഇന്ന് സനുവിനെ തെളിവെടുപ്പിനായി കോയമ്പത്തൂരിൽ എത്തിക്കും. കാർ കോയമ്പത്തൂരിൽ 50,000 രൂപയ്ക്ക് വിൽപ്പന നടത്തിയതായാണ് സനുവിന്റെ മൊഴി. അടുത്ത ദിവസങ്ങളിലായി തമിഴ്നാട്, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഇയാൾ എത്തിയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കാനാണ് തീരുമാനം.
Comments