ന്യൂഡൽഹി : കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയും മെഡിക്കൽ ഉപകരണങ്ങളുടെ ആവശ്യം ക്രമാതീതമായി കൂടിവരികയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തിന് സഹായമെത്തിക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ലിക്വിഡ് ഓകസിജൻ വിതരണം ചെയ്യുന്നതിനായി ക്രയോജനിക് കണ്ടെയ്നറുകൾ രാജ്യത്തെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. ടാറ്റാ ഗ്രൂപ്പ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണയുടെ രണ്ടാം തരംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിയത് പ്രശംസനീയമാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ടാറ്റാ ഗ്രൂപ്പും പ്രതിബദ്ധരാണ്. അതിനാൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനായി ക്രയോജനിക് കണ്ടെയ്നറുകൾ നൽകാൻ ടാറ്റാ ഗ്രൂപ്പ് തീരുമാനിച്ചതായി കമ്പനി ട്വിറ്ററിൽ കുറിച്ചു. ലിക്വിഡ് ഓക്സിജൻ വിതരണം ചെയ്യുന്നതിനായി 24 ക്രയോജനിക് കണ്ടെയ്നറുകളാണ് കമ്പനി നൽകുക.
തുടർന്ന് ടാറ്റാ ഗ്രൂപ്പിന് നന്ദിയറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഇന്ത്യയിലെ ജനങ്ങൾ ഒരുമിച്ച് നിന്ന് കൊറോണയ്ക്കെതിരെ പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊറോണ മഹാമാരി ആരംഭിച്ച ഘട്ടം മുതൽ രാജ്യത്തിനായി നിരവധി സഹായങ്ങളാണ് ടാറ്റാ ഗ്രൂപ്പ് എത്തിച്ചിട്ടുള്ളത്. വെന്റിലേറ്ററുകൾ, പിപിഇ കിറ്റ്, ടെസ്റ്റിംഗ് കിറ്റ് ഉൾപ്പെടെയുള്ളവ ആശുപത്രികൾക്ക് നൽകുകയും കേരളത്തിൽ ആശുപത്രി പണിയുകയും ചെയ്തിരുന്നു. ആറ് ആഴ്ച കൊണ്ടാണ് ടാറ്റാ ഗ്രൂപ്പ് കേരളത്തിൽ ആശുപത്രി പണിതത്. കൊറോണ കാലഘട്ടത്തിൽ രാജ്യത്തിനായി 1500 കോടി രൂപയാണ് കമ്പനി ധനസഹായം പ്രഖ്യാപിച്ചത്.
Comments