തിരുവനന്തപുരം : കൊറോണ ചികിത്സ സൗജന്യമായി നൽകുമെന്ന് വീമ്പിളക്കിയ സംസ്ഥാന സർക്കാർ വാക്സിൻ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക് സൗജന്യ വാക്സിൻ പ്രഖ്യാപനം നടത്തിയതാണ്. എന്നിട്ടാണ് മുഖ്യമന്ത്രി കത്തെഴുതി നാടകം കളിക്കുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധം പാളിയ സാഹചര്യത്തിൽ വ്യാജ പ്രചാരണങ്ങൾ കൊണ്ട് വീഴ്ച മറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വാക്സിൻ ഉൽപാദനം തീവ്രമാക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വാക്സിൻ ശേഖരിച്ച് 18 വയസ് കഴിഞ്ഞവർക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിതരണത്തിലുള്ള പാളിച്ച കാരണമാണ് പല കേന്ദ്രങ്ങളിലും ക്ഷാമം നേരിടുന്നതെന്നും എം.ടി. രമേശ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
*ബജറ്റിൽ പ്രഖ്യാപിച്ചതല്ലെ ? വാക്സീൻ കേരളം സൗജന്യമായി നൽകണം*
വാക്സീൻ ക്ഷാമം കള്ളക്കഥ
കോവിഡ് ചികിത്സ പോലെ സൗജന്യമായി വാക്സീനും നൽകുമെന്ന് വീമ്പിളക്കിയ സംസ്ഥാന സർക്കാർ വാക്സീൻ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് അപഹാസ്യമാണ്.ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ സൗജന്യ വാക്സീൻ പ്രഖ്യാപനം നടത്തിയതാണ്.തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞത് വിവാദമായിരുന്നു. അതിന് ശേഷം ബജറ്റിലും സൗജന്യ വാക്സീൻ പ്രഖ്യാപിച്ചു. എന്നിട്ടാണ് മുഖ്യമന്ത്രിയുടെ കത്തെഴുതൽ നാടകം.
18 വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം അനുചിതമാണ്.സംസ്ഥാന സർക്കാർ വാക്സിൻ ശേഖരിച്ച് 18 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ് വേണ്ടത്, വാക്സീൻ ഉൽപാദനം തീവ്രമാക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്, അത് കൃത്യമായി ജനങ്ങളിയ്ക്കാൻ കേരളത്തിന്റെ ആരോഗ്യ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്, വ്യാജ പ്രചരണങ്ങൾ കൊണ്ട് ഓട്ടയടയ്ക്കാൻ സർക്കാർ ശ്രമിക്കരുത്.സംസ്ഥാനത്ത് കൊവിഡിന് പ്രത്യേക സംവിധാനമുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് വാക്സിനാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി രാഷ്ട്രീയമുന വെച്ചുള്ള പ്രചരണം നടത്തുന്നത്.
കോവിഡ്ക്കാലത്ത് ദയവായി രാഷ്ട്രീയം പറയിപ്പിക്കരുത്, വാക്സീൻ ക്ഷാമം എന്ന നുണ പറഞ്ഞു പരത്തുന്നതിന്റെ രാഷ്ട്രീയം പറയാതെ വയ്യ പക്ഷെ. സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധം പാളിയ സാഹചര്യത്തിൽ വ്യാജ പ്രചരണങ്ങൾ കൊണ്ട് വീഴ്ച മറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കിൽ 11.33 ലക്ഷം വാക്സിൻ കൂടി കേരളത്തിന്റെ പക്കൽ നിലവിലുണ്ട്. രണ്ട് ദിവസം ഉപയോഗിച്ച വാക്സിനുകൾ കൂടി കഴിഞ്ഞാൽ പോലും ഇനിയും വാക്സീൻ സംസ്ഥാനത്ത് ബാക്കിയുണ്ടാകണം.
വിതരണത്തിലുള്ള പാളിച്ച കാരണമാണ് പല കേന്ദ്രങ്ങളിലും ക്ഷാമം നേരിടുന്നത്.ലോകത്തെ ഏറ്റവും വേഗത്തിൽ നടക്കുന്ന വാക്സിനേഷൻ യജ്ഞം ഇന്ത്യയിൽ ആണ്. 13 കോടി ജനങ്ങൾ ഇതിനകം വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് ചൈന പോലും 102 ദിവസം എടുത്താണ് ആ കടമ്പ പൂർത്തീകരിച്ചത് എന്നുകൂടി ഓർക്കണം. പ്രതിദിനം 40 ലക്ഷം പേർക്കാണ് ഇന്ത്യയിൽ വാക്സിൻ ഡോസുകൾ നൽകുന്നത്.
Comments