ആലപ്പുഴ : മന്ത്രി ജി. സുധാകരനെതിരെ നൽകിയ പരാതിയിൽ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് മന്ത്രിയുടെ മുൻ പേഴ്സൺ സ്റ്റാഫിന്റെ ഭാര്യ. പരാതി പിൻവലിക്കാൻ സാധിക്കില്ലെന്നും പരാതിക്കാരി പറഞ്ഞു. മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടെയാണ് പരാതിക്കാരി ഇക്കാര്യം അറിയിച്ചത്.
മന്ത്രി പരസ്യമായി മാപ്പ് പറയാതെ പരാതി പിൻവലിക്കില്ല. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. മന്ത്രിയുടെ പഴ്സണൽ സ്റ്റാഫായിരുന്ന തന്റെ ഭർത്താവിനെ പുറത്താക്കിയത് ജാതീയമായി വേർതിരിവ് പറഞ്ഞാണെന്ന് യുവതി വ്യക്തമാക്കി. ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ വരുന്നതെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.
അടുത്തിടെ ആലപ്പുഴയിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി ജി. സുധാകരൻ സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് മന്ത്രിയുടെ മുൻ പഴ്സണൽ സ്റ്റാഫിന്റെ ഭാര്യ പരാതി നൽകിയത്. അമ്പലപ്പുഴ പോലീസിലാണ് യുവതി പരാതി നൽകിയത്. വർഗീയ സംഘർഷത്തിനിടയാക്കുന്ന പരാമർശം നടത്തിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ സംഭവത്തിൽ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.
Comments