ന്യൂഡൽഹി : പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിക്കുന്ന കൊറോണ പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്റെ പുതിയ വില കമ്പനി പുറത്തുവിട്ടു. സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കും രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാകും വാക്സിൻ നൽകുക. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് തന്നെയാകും തുടർന്നും വാക്സിൻ നൽകുക. കേന്ദ്ര സർക്കാരിന്റെ പുതിയ നയം അനുസരിച്ച് 50 ശതമാനം വാക്സിൻ ഡോസുകൾ സർക്കാരിനും 50 ശതമാനം ഡോസുകൾ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വീതിച്ചുമായിരിക്കും നൽകുക.
വിദേശ രാജ്യങ്ങളുടെ വാക്സിനുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ വിലയ്ക്കാണ് കൊവിഷീൽഡ് വിൽക്കുന്നതെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. വിദേശ വാക്സിനുകൾക്ക് 750 രൂപ മുതൽ 1500 രൂപ വരെയാണ് വില.
ഓരോ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും കൊറോണ വാക്സിൻ വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടായതിനാൽ എല്ലാവരും സർക്കാർ ആശുപത്രികളിൽ നിന്നോ സ്വകാര്യ ആശുപത്രികളിൽ നിന്നോ കുത്തിവെപ്പ് നടത്തണമെന്നും കമ്പനി നിർദ്ദേശിച്ചു. മെയ് 1 ന് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കുത്തിവെപ്പ് ആരംഭിക്കാനിരിക്കെയാണ് വാക്സിന്റെ പുതുക്കിയ വില കമ്പനി പുറത്തിറക്കിയത്.
അതേസമയം വാക്സിൻ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ വാക്സിൻ നിർമ്മാണ കമ്പനികൾക്ക് ധനസഹായം നൽകും. 3000 കോടി രൂപ സെറം ഇൻസ്റ്റിറ്റ്യൂട്ടിനും 1500 കോടി രൂപ ഭാരത് ബയോടെക്കിനുമാകും നൽകുക. സെപ്റ്റംബറോടെ പ്രതിമാസം 100 മില്യൺ വാക്സിൻ ഡോസുകൾ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം.
Comments