മലപ്പുറം : ഇരുപത്തിയൊന്നുകാരിയായ സുബീറയെ പട്ടാപ്പകൽ കൊലപ്പെടുത്തിയത് മൂന്നര പവൻ സ്വർണത്തിന് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ. വളാഞ്ചേരിയിൽ നിന്നും കാണാതായ സുബീറ ഫർഹത്ത് എന്ന പെൺകുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. വീടിന് സമീപമുള്ള പറമ്പിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സമീപവാസി അൻവറാണ് കുറ്റസമ്മതം നടത്തിയത്. സുബീറയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാനാണ് കൊല നടത്തിയത് എന്നാണ് പ്രതി മൊഴി നൽകിയത്.
മാർച്ച് 10 നാണ് കിഴക്കപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിനെ കാണാതായത്. ഡെന്റൽ ക്ലിനിക്കിൽ ജോലി ചെയ്യുന്ന സൂബീറ ക്ലിനിക്കിൽ എത്താതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടില്ല. തുടർന്ന് പ്രത്യേക അന്വേഷണം സംഘം കേസ് ഏറ്റെടുത്ത് പരിശോധന ആരംഭിച്ചപ്പോഴാണ് വീടിന് സമീപത്തെ സ്ഥലത്ത് നിന്നും മൃതദേഹം കണ്ടെടുത്തത്. കാണാതായി 40 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
അന്വേഷണത്തിനായി പോലീസിനോടൊപ്പം കൂടെ നിന്ന് സഹായിച്ച അൻവറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. അന്വേഷണം വഴിതിരിച്ച് വിടാൻ ഇയാൾ ശ്രമിച്ചിരുന്നു. ഇതാണ് പോലീസിനെ സംശയത്തിലേയ്ക്ക് നയിച്ചത്.
അൻവർ വിവാഹം കഴിച്ചിരുന്ന യുവതിയ്ക്ക് ബന്ധം വേർപ്പെട്ടതിന്റെ നഷ്ടപരിഹാരം നൽകാനാണ് ഇയാൾ സുബീറയെ കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. രാവിലെ ജോലിയ്ക്ക് പോയ സുബീറയെ വീടിന് 50 മീറ്റർ അടുത്തുള്ള വിജനമായ സ്ഥലത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് കൊലപാതകത്തിന് ശേഷം ആഭരണങ്ങൾ മോഷ്ടിച്ച് മൃതദേഹം തൊട്ടടുത്തുള്ള പറമ്പിൽ സൂക്ഷിച്ച് വെച്ചു.
മൃതദേഹം ചാക്കിൽ കെട്ടി ഇയാളുടെ ചുമതലയിലുള്ള സമീപത്തെ പറമ്പിലേയ്ക്ക് കൊണ്ടുപോയി കുഴിച്ച് മൂടുകയും ചെയ്തു. ആ പറമ്പിലെ കാര്യങ്ങൾ നോക്കി നടത്തുന്നത് ഇയാളായിരുന്നു. പിന്നീട് കൃഷി ആവശ്യത്തിന് എന്ന വ്യാജേന സമീപത്തെ ക്വാറിയിലെ മണ്ണമാന്തി യന്ത്രം വിളിച്ച് അവിടെ മണ്ണിട്ട് മൂടി. കടബാദ്ധ്യതകൾ ഏറെയുണ്ടായിരുന്ന പ്രതി അത് തീർക്കാനാണ് സുബീറയെ കൊലപ്പെടുത്തിയത് എന്ന് പറയുന്നു.
Comments