ന്യൂഡൽഹി: കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണയ്ക്കെതിരായ പ്രവർത്തനത്തിൽ മുന്നിട്ടിറങ്ങിയ ഡോക്ടർമാരോടും നഴ്സുമാരോടും പ്രധാനമന്ത്രി സംവദിക്കുകയും അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. കൊറോണ നമ്മുടെ ക്ഷമ പരീക്ഷിക്കുകയാണ്. ആരും തളരരുത്. ആരോഗ്യ പ്രവർത്തകരുടെ പോരാട്ടങ്ങൾക്ക് നന്ദി അറിയിക്കുന്നതായും അവർക്ക് പൂർണ പിന്തുണ നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാമത്തെ തരംഗത്തിലൂടെ കടന്നു പോകുന്ന രാജ്യം ഇപ്പോൾ തകർച്ചയുടെ ഘട്ടത്തിലാണ്. അതിനിടെ രോഗമുക്തി നേടുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നുള്ളത് ആത്മവിശ്വാസം കൂട്ടന്നു. രണ്ടാം തരംഗത്തെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. ഈ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നു പോകാൻ ഒരു ‘പോസിറ്റീവ് സ്പിരിറ്റ്’ വളരെ പ്രധാനമാണ്. സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമായതെല്ലാം ചെയ്തു നൽകുമെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കൊറോണയുടെ ഒന്നാം തരംഗത്തെ വിജയകരമായി കൈകാര്യം ചെയ്ത ശേഷം, രാജ്യത്തിന്റെ ആത്മവിശ്വാസം ഉയർന്നതാണ്. എന്നാൽ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചു കുലുക്കിയെന്നും പ്രതീക്ഷ ആരും കൈവിടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ആവശ്യമായ വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ കൊറോണയ്ക്കെതിരെ പോരാടാൻ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും നിലവിൽ കൊറോണയ്ക്കെതിരെയുള്ള ഒരു വലിയ പോരാട്ടത്തിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, പകർച്ചവ്യാധിയുമായി ബന്ധപ്പെട്ടു അവർക്ക് നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ, പല ഡോക്ടർമാരും രോഗികൾക്ക് ഓൺലൈൻ കൺസൾട്ടേഷനുകൾ നൽകാൻ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അഭിനന്ദനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യാ ഗവൺമെന്റിന്റെ സൗജന്യ വാക്സിനേഷൻ പദ്ധതി ഭാവിയിലും തുടരും. ഈ സൗജന്യ വാക്സിനേഷൻ പ്രോഗ്രാമിന്റെ പ്രയോജനങ്ങൾ കഴിയുന്നത്ര ആളുകളിൽ എത്തുമെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നു. രാജ്യത്തെ കോർപ്പറേറ്റ് മേഖലയ്ക്കും അവരുടെ ജീവനക്കാർക്ക് വാക്സിനേഷൻ നൽകി വാക്സിൻ െ്രെഡവിൽ പങ്കെടുക്കാം. കൊറോണ വാക്സിനെതിരായ തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Comments