ന്യൂഡൽഹി : രാജ്യത്ത് ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. ഓക്‌സിജൻ സംഭരണത്തിനായി കൂടുതൽ ക്രയോജെനിക് ടാങ്കറുകൾ എത്തിച്ചു. ഇവ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും.
20 ടാങ്കറുകളാണ് വിദേശത്തു നിന്നും എത്തിച്ചത്. 10, 20 മെട്രിക് ടൺ വാതകം ഉൾക്കൊള്ളാൻ ശേഷിയുള്ള ടാങ്കറുകളാണ് ഇവ. ഓക്‌സിജൻ സംഭരണത്തിനായി കൂടുതൽ ടാങ്കറുകൾ വേണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കാണ് ടാങ്കറുകൾ നൽകുക. 20 മെട്രിക് ടൺ ശേഷിയുള്ള ടാങ്കറുകൾ നാല് സംസ്ഥാനങ്ങൾക്കും രണ്ട് എണ്ണം വീതം നൽകും. 10 മെട്രിക് ടൺ ശേഷിയുള്ള ടാങ്കറുകൾ ഉത്തർപ്രദേശിന് മൂന്ന്, രാജസ്ഥാന് നാല്, ഡൽഹിയ്‌ക്ക് മൂന്ന്, ഗുജറാത്തിന് രണ്ട് എന്ന രീതിയിലാകും വിതരണം ചെയ്യുക.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ നിന്നും മറ്റിടങ്ങളിലേക്ക് ദ്രവീകൃത ഓക്‌സിജൻ കൊണ്ടു പോകുന്നതിൽ തടസ്സം നേരിടുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ക്രയോജെനിക് ടാങ്കറുകൾ എത്തിച്ചിരിക്കുന്നത്. ഇതുവഴി ഓക്‌സിജൻ സംഭരണം കാര്യക്ഷമമാക്കാമെന്നും ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.
Comments