കൊൽക്കത്ത : മൂന്നര പതിറ്റാണ്ടുകാലം സംസ്ഥാനം ഭരിച്ച പാർട്ടി സംപൂജ്യരാകുന്ന സൂചനയാണ് ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഇതുവരെയുള്ള ലീഡ് നില നോക്കുമ്പോൾ സിപിഎമ്മിനും സിപിഐയ്‌ക്കും ബംഗാളിൽ സീറ്റുകളൊന്നും ലഭിക്കില്ലെന്നാണ് സൂചന. സംസ്ഥാനത്ത് ഒരു സീറ്റിൽ പോലും സിപിഎമ്മോ സിപിഐയോ മുന്നേറുന്നില്ല. കഴിഞ്ഞ വട്ടം കോൺഗ്രസ് സഖ്യത്തിൽ 26 സീറ്റുകളാണ് സിപിഎം നേടിയിരുന്നത്.
അതേസമയം സിപിഎം സിറ്റിംഗ് സീറ്റുകളിൽ ഏഴ് സീറ്റുകളെങ്കിലും ബിജെപി പിടിച്ചെടുത്തു. ബാക്കിയുള്ള സീറ്റുകളിൽ തൃണമൂലാണ് മുന്നേറുന്നത്. മിക്കവാറും സീറ്റുകളിലും സിപിഎം രണ്ടാം സ്ഥാനത്തു പോലും എത്തിയിട്ടില്ല. 2016 ൽ 44 സീറ്റുകൾ നേടിയ കോൺഗ്രസ് ഇക്കുറി ഒരു സീറ്റിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ സിപിഎമ്മിന് ഒരു സീറ്റ് പോലും ലഭിക്കാത്ത അവസ്ഥ ഉണ്ടായിട്ടില്ല. മൂന്നര പതിറ്റാണ്ട് ഭരണത്തിനിടെ പലപ്പോഴും ഇരുനൂറിലധികം സീറ്റുകൾ നേടിയാണ് സിപിഎം ജയിച്ചിട്ടുള്ളത്. എന്നാൽ 2011 മുതൽ സീറ്റുകൾ കുറയുന്ന കാഴ്‌ച്ചയാണ് സംസ്ഥാനം കണ്ടത്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല
ത്രിപുരയിൽ ഭരണം നേടിയതിനു ശേഷം ബംഗാളിലും ബിജെപിയുടെ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പിലും കണ്ടത്. മൂന്ന് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി നിലവിൽ എൺപതിലധികം സീറ്റുകളിൽ മുന്നിലാണ്.
Comments