ന്യൂഡൽഹി: വിജയലഹരിയിൽ എൻഎസ്എസിനുമേൽ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരൻ നായർ ആക്രമിക്കപ്പെടുന്നതെന്നും മുരളീധരൻ പറഞ്ഞു.
സുകുമാരൻ നായരടക്കം ആർക്കും നിലപാടുകൾ പറയാൻ സ്വാതന്ത്ര്യവും അവകാശവും ഉള്ള രാജ്യമാണ് ഇന്ത്യ. ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്നത് മഹാപാതകമായി ചിത്രീകരിക്കാനാണ് സിപഎം ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ കടകംപള്ളിയുടേയും മറ്റ് നേതാക്കളുടേയും മാപ്പപേക്ഷയും മുതലക്കണ്ണീരും വഞ്ചനയായിരുന്നു എന്നതിന്റെ തെളിവാണ് എൻഎസ്എസിന് മേലുള്ള ആക്രമണമെന്നും മുരളീധരൻ വ്യക്തമാക്കി.
സാമുദായിക ചേരിതിരിവുണ്ടാക്കിയാണ് ഇടത് വിജയമെന്ന യാഥാർത്ഥ്യം എല്ലാവർക്കുമറിയാം. തീവ്ര മുസ്ലീം ജിഹാദി സംഘടനകളുടെ രാഷ്ട്രീയ സാമ്പത്തിക പിന്തുണയിൽ നേടിയ വിജയം സിപിഎമ്മിനെ ലഹരിപിടിപ്പിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസികൾക്കും ആചാരങ്ങൾക്കും മേൽ വരാനിരിക്കുന്ന കടന്നാക്രമണങ്ങളുടെ തുടക്കമാണ് സുകുമാരൻ നായരുടെ മേൽ നടത്തുന്നത്. ഇത് തുറന്നു പറയുന്ന തന്നെ വർഗീയ വാദിയായി ചിത്രീകരിക്കാൻ മുന്നിട്ടിറങ്ങുന്നത് കോൺഗ്രസായിരിക്കുമെന്ന് അറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments