കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസിലാക്കി പ്രസ്താവന നടത്തണമെന്ന് സുരേന്ദ്രൻ പറഞ്ഞു. 2016ലെ കണക്ക് നോക്കിയാൽ എട്ട് ശതമാനം വോട്ട് സിപിഎമ്മിന് നഷ്ടമായി. ഈ തെരഞ്ഞടുപ്പിലും സിപിഎമ്മിന് വോട്ട് കുറഞ്ഞു. അന്ന് വോട്ട് കുറഞ്ഞത് വോട്ട് കച്ചവടം നടത്തിയിട്ടാണോയെന്ന് സുരേന്ദ്രൻ ചോദിച്ചു.
പാലക്കാട് സിപിഎം വോട്ട് കച്ചവടം നടത്തിയതായും സുരേന്ദ്രൻ ആരോപിച്ചു. സിപിഎമ്മിന് പാലക്കാട് 2500 വോട്ട് നഷ്ടമായി. ഇത് കച്ചവടം ചെയ്തതാണ്. മഞ്ചേശ്വരത്ത് എൽഡിഎഫിന് കുറഞ്ഞ വോട്ടുകൾ എവിടെപ്പോയി. കുണ്ടറയിൽ 20,000 വോട്ടുകൾ കുറഞ്ഞു, ഇതും വിറ്റതാണോ? തൃപ്പൂണിത്തുറയിലും സിപിഎമ്മിന് വോട്ട് കുറഞ്ഞെന്ന് സുരേന്ദ്രൻ പറഞ്ഞു.
ദുരാരോപണങ്ങൾ മറ്റു പാർട്ടികൾക്കെതിരെ ഉന്നയിക്കുമ്പോൾ സ്വന്തം പാർട്ടിയുടെ ചരിത്രം പഠിക്കണമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. കൽപ്പറ്റയിലെ സിപിഎമ്മിലെ മുസ്ലിം പ്രവർത്തകർ യു.ഡി.എഫിന് വോട്ട് ചെയ്തു. ബി.ജെ.പിയുടെ ഒന്നര ശതമാനം വോട്ട് അന്വേഷിച്ച് നടക്കുന്ന ചെന്നിത്തല സ്വന്തം വോട്ട് എങ്ങോട്ട് പോയെന്ന് പരിശോധിക്കണമെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Comments