ന്യൂഡൽഹി: കമ്പനി വാക്സിൻ നൽകിയില്ലെങ്കിൽ വിമാനം പറത്തില്ലെന്ന ഭീഷണിയുമായി എയർ ഇന്ത്യ പൈലറ്റുമാർ. കൊറോണ വ്യാപനത്തിലും വിമാനം പറത്തേണ്ടി വരുന്ന പൈലറ്റുമാരുടെയും ക്യാബിൻ ക്രൂ ജീവനക്കാരുടെയും ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചാണ് നീക്കം.
കഴിഞ്ഞ ഒരു വർഷമായി നിരവധി ക്രൂ ജീവനക്കാർക്ക് കൊറോണ ബാധിച്ചുവെന്ന് ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കമ്പനി മുൻകൈയ്യെടുത്ത് വാക്സിൻ നൽകാൻ തയ്യാറാകണമെന്നും അല്ലെങ്കിൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നും കാണിച്ച് എയർ ഇന്ത്യ മാനേജ്മെന്റിന് അസോസിയേഷൻ കത്ത് നൽകി.
ക്രൂ ജീവനക്കാർക്ക് ഒരു തരത്തിലുളള ആരോഗ്യ പരിരക്ഷയും മാനേജ്മെന്റ് നൽകുന്നില്ലെന്ന് അസോസിയേഷൻ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ വാക്സിൻ ലഭിക്കാതെ സ്വന്തം ജീവിതം തുലാസിലാക്കി വിമാനം പറത്താൻ സാദ്ധ്യമല്ല. കൊറോണ ബാധിച്ച സഹപ്രവർത്തകരുടെ ജീവിതം ദുരിതത്തിലാണെന്നും അസോസിയേഷൻ മാനേജ്മെന്റിന് അയച്ച കത്തിൽ പറയുന്നു.
അന്താരാഷ്ട്ര തലത്തിൽ ക്വാറന്റീൻ നിയമങ്ങൾ തുടർച്ചയായി മാറുകയാണ്. അതുകൊണ്ടു തന്നെ പൈലറ്റുമാരുടെ ജീവിതവും അനിശ്ചിതത്വത്തിലാവുകയാണ്. ഒരു പൈലറ്റും ക്യാബിൻ ക്രൂ ജീവനക്കാരിൽ ഒരാളും പോസിറ്റീവ് ആയതോടെ കഴിഞ്ഞ ബുധനാഴ്ച മുതൽ റോമിലേക്ക് പോയ ഒരു വിമാനത്തിലെ രണ്ട് പൈലറ്റുമാരും എട്ട് ക്യാബിൻ ക്രൂ അംഗങ്ങളും അവിടെ ക്വാറന്റീനിലാണെന്ന്അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
പ്രാദേശികമായ നിയമങ്ങൾക്കാണ് ഈ സാഹചര്യത്തിൽ പ്രാമുഖ്യം. അതുകൊണ്ട് തന്നെ ക്വാറന്റീനിൽ കഴിയുന്ന സഹപ്രവർത്തകർക്ക് ആഹാരം പോലും എത്തിച്ചു നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
Comments