ഒമാനിൽ മേയ് എട്ടു മുതല്‍ 15 വരെ വാണിജ്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടും.കർഫ്യൂ സമയം വൈകുന്നേരം ഏഴുമുതൽ രാവിലെ നാലുവരെയാക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു. ആവശ്യ വസ്തുക്കളൊഴികെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും നിരോധിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഭക്ഷ്യകടകൾ, എണ്ണ പമ്പുകൾ, ആരോഗ്യ ക്ലിനികുകളും ആശുപത്രികളും, ഫാർമസികൾ, ഹോം ഡെലിവറി സേവനങ്ങൾ എന്നിവയെയാണ് നിരോധത്തിൽ നിന്ന് ഒഴിവാക്കിയത്.വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ തൊഴിലിടങ്ങളില്‍ എത്തുന്നതും നിയന്ത്രിച്ചു.മെയ് 11മുതൽ മൂന്നുദിവസം ജീവനക്കാർ തൊഴിലിടങ്ങളിൽ വരേണ്ടതില്ലെന്നും സർക്കാർ സ്ഥാപനങ്ങളിൽ വിദൂര തൊഴിൽ സംവിധാനം നടപ്പിലാക്കാനും ഉത്തവിലുണ്ട്. സ്വകാര്യ സ്ഥാപനങ്ങളോടും ഈ ദിവസങ്ങളിൽ ജോലി സ്ഥലങ്ങളിലേക്ക് വരേണ്ട തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്. പള്ളികളില്‍ പെരുന്നാള്‍ നിസ്കാരം ഉണ്ടാകില്ല. പരമ്പരാഗത പെരുന്നാള്‍ വിപണികള്‍, പെരുന്നാള്‍ ആഘോഷങ്ങള്‍, ബീച്ചുകളിലെയും പാര്‍ക്കിലും പൊതു ഇടങ്ങളിലെയും ഒത്തുചേരല്‍ എന്നിവക്കും വിലക്കേര്‍പ്പെടുത്തി.നിലവിൽ രാത്രി ഒമ്പതു മുതൽ രാവിലെ നാലു വരെയാണ് കർഫ്യൂ നിലവിലുള്ളത്. എന്നാൽ പകൽ വ്യപാരത്തിന് ഇപ്പോൾ തടസമില്ല. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷ സീസണായ പെരുന്നാളിനോട് അനുബന്ധിച്ച് കൊറോണ വ്യാപനത്തിന് കാരണമാകുന്ന സാഹചര്യങ്ങളെ തടയാനുദ്ദേശിച്ചാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
Comments