കണ്ണൂർ: തുടർഭരണം ലഭിച്ചതിന്റെ ആഹ്ലാദസൂചകമായി ഇടതുമുന്നണി സംസ്ഥാന വ്യാപകമായി മെയ് ഏഴിന് നടത്തുന്ന വിജയദിനത്തിന്റെ ഭാഗമായി കണ്ണൂരിൽ രണ്ട് ലക്ഷം കേന്ദ്രങ്ങളിൽ മൺ ചിരാതുകൾ തെളിയിക്കുമെന്ന് എൽഡിഎഫ് ജില്ലാ കമ്മറ്റി. ഓൺലൈൻ യോഗം ചേർന്നതിന് ശേഷമാണ് ജില്ലാ നേതൃത്വം വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
എൽഡിഎഫ് പ്രവർത്തകരും അവരുടെ കുടുംബങ്ങളും മൺചിരാതുകൾ തെളിയിച്ചും മധുരം പങ്കുവെച്ചുമായിരിക്കും ആഘോഷങ്ങൾ നടത്തുകയെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ പി സഹദേവൻ പറഞ്ഞു. വീടുകളിലും പാർട്ടി ഓഫീസുകളിലും പരിപാടി സംഘടിപ്പിക്കും. കണ്ണൂർ ജില്ലയിലെ 11 സീറ്റിൽ 9 എണ്ണത്തിൽ എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞതായി സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ എം.വി ജയരാജൻ പറഞ്ഞു. ഇടതുമുന്നണിയുടെ വിജയത്തിൽ അഭിമാനകരമായ പങ്കാണ് ജില്ലയിൽ എൽഡിഎഫ് കൈവരിച്ചിരിക്കുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
യുഡിഎഫിനോ ബിജെപിക്കോ ജില്ലയിൽ ഒരു നേട്ടവും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. പരാജയ ജാള്യത മറച്ചുവെയ്ക്കാനാണ് ബിജെപി വോട്ടുകൾ എൽഡിഎഫ് നേടിയെന്ന പ്രചാരണം ഡിസിസി അദ്ധ്യക്ഷൻ നടത്തുന്നതെന്നും ജയരാജൻ പറഞ്ഞു.
ലീഗിന് നല്ല തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ നേരിട്ടത്. അഴീക്കോട് ഉൾപ്പെടെ സാധാരണ ജയിച്ചുകൊണ്ടിരുന്ന നാല് സീറ്റുകൾ അവർക്ക് നഷ്ടമായി. അഴീക്കോട് കിട്ടിയ ഭൂരിപക്ഷം എൽഡിഎഫിന് തങ്കപ്പെട്ട ഭൂരിപക്ഷമാണ്. സ്ഥാനാർത്ഥിയായിരിക്കെ കെ.എം ഷാജിയുടെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിൽ ഇപ്പോ കണ്ടെത്തിയതിനേക്കാൾ കൂടുതൽ പണം കിട്ടിയേനെ. മുഖ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് ധർമ്മടത്ത് വാളയാറിലെ അമ്മയെ സ്ഥാനാർത്ഥിയാക്കിയത്. ചില മാദ്ധ്യമങ്ങൾ അത് വലിയ വാർത്തയാക്കുകയും ചെയ്തതായി ജയരാജൻ ചൂണ്ടിക്കാട്ടി.
Comments