മാനന്തവാടി: ജമ്മു കശ്മീരിലെ കാർഗിലിൽ മഞ്ഞിടിച്ചിലിൽ മരണപ്പെട്ട മലയാളി സൈനികൻ സി.പി ഷിജിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. മേയ് 4 നാണ് മഞ്ഞുമലയിടിച്ചിലിൽ വയനാട് പൊഴുതന സ്വദേശിയായ നയിക് സുബേദാർ സി.പി.ഷിജി (45) മരിച്ചത്.
വ്യാഴാഴ്ച രാത്രി 10.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കും. വൈത്തിരി തഹസിൽദാർ എം.ഇ.എൻ നീലകണ്ഠൻ ജില്ലാ ഭരണകൂടത്തിനെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങും. വെള്ളിയാഴ്ച തറവാട് വീടായ കറുവന്തോട് പണിക്കശ്ശേരി വീട്ടിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക.
28 മദ്രാസ് റജിമെന്റിലെ സൈനികനായ സി.പി ഷിജി പ്രമോഷനെ തുടർന്നാണ് പഞ്ചാബിൽ നിന്നും കാശ്മീരിൽ എത്തിയത്. ഒരു വർഷം മുമ്പ് നാട്ടിൽ വന്നിരുന്നു. വെങ്ങപ്പള്ളി വില്ലേജിലെ കാപ്പാട്ട്കുന്നിലാണ് താമസം.
പൊഴുതന വില്ലേജിലെ കറുവന്തോട് പണിക്കശ്ശേരി വീട്ടിൽ പരേതനായ ചന്ദ്രന്റെയും ശോഭനയുടെയും മകനാണ്. ഭാര്യ: സരിത. കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിനവ് (13), അമയ (ഒന്നര) എന്നിവർ മക്കളാണ്. ഷൈജു, സിനി എന്നിവർ സഹോദരങ്ങളാണ്.
Comments