തിരുവനന്തപുരം : തവനൂർ മണ്ഡലത്തിൽ ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം. ഫിറോസിനെ മത്സരിപ്പിക്കുന്നതിൽ മലപ്പുറം ജില്ലാ കമ്മറ്റി പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചതാണ്. തിരഞ്ഞെടുപ്പിനിടെ അപസ്വരം ഉണ്ടാക്കേണ്ടെന്നു കരുതിയാണ് പ്രതിഷേധം ശക്തമാക്കാത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ ആണ് ഇക്കാര്യം അറിയിച്ചത്.
സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരിൽ ഏജൻസികളുടെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിക്ക് സീറ്റ് നൽകുന്നത് പാർട്ടിയെ ഭാവിയിൽ പ്രതിസന്ധിയിലാക്കും എന്ന് മനസിലാക്കണമായിരുന്നു. എന്ത് കൊണ്ട് ഇത്രയും നന്മകൾ ചെയ്യുന്ന വ്യക്തിക്ക് മുസ്ലീംലീഗ് അവരുടെ ചിഹ്നത്തിൽ മത്സരിക്കാൻ അവസരം നൽകിയില്ല. ഫിറോസ് കുന്നംപറമ്പിൽ അല്ലാതെ മറ്റാരായിരുന്നാലും ജലീൽ വിരുദ്ധ സാഹചര്യത്തിൽ അവിടെ വിജയിക്കുമായിരുന്നു. മലപ്പുറം ഡി.സി.സിയോ അവിടുത്തെ പ്രാദേശിക കമ്മിറ്റികളോ ഫിറോസിന് സീറ്റ് നൽകണം എന്നാവശ്യപ്പെട്ടതായി അറിയുന്നില്ല. ആരുടെ താൽപ്പര്യമാണ് ഈ സീറ്റ് നൽകുന്നതിന് പിന്നിൽ എന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അറിയുവാൻ താല്പര്യമുണ്ടെന്നും നുസൂർ പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിന്റെ അടിസ്ഥാനത്തിൽ പൊളിച്ചെഴുത്ത് നടത്തുവാൻ തയ്യാറായിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ ഭീമമായ സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരിൽ ഏജൻസികൾ സംശയിക്കുന്ന വ്യക്തിക്ക് സീറ്റ് നൽകുന്നത് തന്നെ ഭാവിയിൽ പ്രതിസന്ധിയുണ്ടാക്കും എന്ന് നേരത്തെ മനസിലാക്കണമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒട്ടേറെ ചോരനൽകിയ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച ജില്ലയാണ് മലപ്പുറം. അവിടെയുള്ള സമരപോരാളികയുടെ പ്രവർത്തനങ്ങളുടെ ഫലം നൽകിയതാണെങ്കിൽ മുസ്ലീം ലീഗിൽ നിന്നും കടമെടുത്ത ഫിറോസ് കുന്നംപറമ്പിലിനും. ഇത് അംഗീകരിക്കാൻ കഴിയാവുന്നതല്ല. ആരുടെ താൽപ്പര്യമാണ് ഈ സീറ്റ് നൽകുന്നതിന് പിന്നിൽ എന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അറിയുവാൻ താൽപ്പര്യമുണ്ട്. പരാജയം സംഭവിക്കുമ്പോൾ എതിർചേരിയിൽ ഉള്ളവരെ വാഴ്ത്തിപ്പാടുന്നത് അവസാനിപ്പിക്കണം എന്ന് ഇത്തരക്കാർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും നുസൂർ അറിയിച്ചു.
Comments