തിരുവനന്തപുരം : മറാത്താ സംവരണം റദ്ദാക്കിക്കൊണ്ട് വന്ന സുപ്രീം കോടതി വിധി മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തെ ബാധിക്കില്ലെന്ന് എൻഎസ്എസ്.
വിധിയെ സംബന്ധിച്ച് ഉയർന്നുവരുന്ന അഭിപ്രായ പ്രകടനങ്ങൾ മുന്നാക്കത്തിലെ പിന്നാക്കക്കാർക്കുള്ള സംവരണം അട്ടിമറിക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെ ഉള്ളതാണെന്നും എൻഎസ്എസ് പ്രസ്താവനയിൽ ആരോപിച്ചു.
മറാത്താ സംവരണം പിന്നാക്ക സംവരണം എന്ന നിലയിൽ ഉൾപ്പെടുത്തിയ വിധിയും കോടതി റദ്ദാക്കി. 16 ശതമാനം സംവരണം മറാത്താ സമൂഹത്തിന് മാത്രമായി തീരുമാനിച്ചുകൊണ്ട് മഹാരാഷ്ട്ര നിയമസഭ പാസാക്കിയിരുന്നു. ഇതാണ് സുപ്രീംകോടതി ഭരണഘടനാ വിരുദ്ധമായി കണ്ടത്. രാജ്യത്തെ പൊതു സംവരണതത്വം ലംഘിക്കാൻ ആർക്കും അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
ആകെ സംവരണം അമ്പത് ശതമാനത്തിന് മുകളിൽ ഉയരുന്നത് അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ പാടുള്ളു എന്ന് 1992ൽ ആയിരുന്നു സുപ്രീംകോടതി വിധിച്ചത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനു ശേഷമുള്ള ഇന്ദിര സാഹ്നി കേസിലായിരുന്നു ഒമ്പതംഗ ഭരണഘടന ബഞ്ചിന്റെ ഈ നിർദ്ദേശം.
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനെ ഭരണഘടനാ സ്ഥാപനമാക്കി മാറ്റിയതോടെ കേന്ദ്രസർക്കാറാണ് ഇനി ഇത്തരം കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും കോടതി വിശദീകരിച്ചു.പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താൻ സംസ്ഥാനസർക്കാരുകൾക്ക് കഴിയുമെങ്കിലും ഇക്കാര്യത്തിൽ അന്തിമ അധികാരം രാഷ്ട്രപതിക്കായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Comments