തൃശൂർ : അനധികൃതമായി ലോറിയിലും കാറിലും കടത്താൻ ശ്രമിച്ച 214 കുപ്പി (200ലിറ്റർ ) വ്യാജ മദ്യം തൃശൂരിൽ വെച്ച് പിടികൂടി. തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരിനന്ദനും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ ഉള്ള ഷാഡോ അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. സംഭവത്തിൽ തൃശ്ശൂർ സ്വദേശികൾ ആയ നെന്മണിക്കര, ചിറ്റിശ്ശേരി ദേശത്തു നടുവിൽ വീട്ടിൽ ധനേഷ് (32), എറവക്കാട് ദേശത്തു കണ്ണംകുളം വീട്ടിൽ സതീഷ് സത്യൻ (31), നെന്മണിക്കര ദേശത്തു അച്ചു (25)കല്ലൂർ പുല്ലുകുത്തി ദേശത്തു കുരുതാളി കുന്നേൽ സഞ്ജയ്കുമാർ (31)എന്നിവരെ അറസ്റ്റ് ചെയ്തു.
ലോക്ക് ഡൗൺ ആഘോഷിക്കാൻ ബാംഗ്ലൂരിൽ നിന്നും ഓട്ടു കമ്പനികൾക്ക് കളിമണ്ണ് കടത്തുന്ന ടോറസ് ലോറിയിൽ മണ്ണിനടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു വ്യാജമദ്യം. വിൽപനക്കായി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 69 കുപ്പി കർണാടക മദ്യം മരത്തകരയിൽ വച്ചു തൃശ്ശൂർ എക്സൈസ് റേഞ്ച് പിടികൂടിയിരുന്നു. തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ചിറ്റിശ്ശേരിയിൽ ഓട്ടു കമ്പനിയിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ 145 കുപ്പി മദ്യം ഒളിപ്പിച്ചതായി കണ്ടെത്തി. കർണാടകയിൽ നിന്നും 350രൂപക്ക് വാങ്ങുന്ന മദ്യം 2500 മുതൽ 3000 രൂപയ്ക്കാണ് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നത്
ലോക്ക്ഡൗൺ ആയതിനാൽ മദ്യത്തിന് ആവശ്യക്കാർ ഏറെയാണ് എന്നതാണ് പ്രതികളെ മദ്യക്കടത്ത് നടത്താൻ പ്രേരിപ്പിച്ചത് . കൊണ്ടുവരുന്ന മദ്യം 24 മണിക്കൂറിനുള്ളിൽ ചെലവാക്കി ഉടൻ അടുത്ത ലോഡ് എടുക്കാൻ പോകുന്നതാണ് പ്രതികളുടെ രീതി. കളിമണ്ണ് കയറ്റിയ ലോറികളിൽ കുപ്പികൾ പെട്ടിയിൽ ആക്കി നിരത്തി അതിനു മുകളിലൂടെ ടാർപോളിൻ ഇടും. അതിനു മുകളിലായാണ് കളിമണ്ണ് നിറയ്ക്കുക. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments