ന്യൂഡൽഹി: കൊറോണ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുമായാണ് പ്രധാനമന്ത്രി ഫോൺ മുഖേന സംസാരിച്ചത്.
സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞം നടപ്പാക്കുന്നതിനായി പ്രത്യേക ആപ്പ് വികസിപ്പിക്കുന്നതിൽ കേന്ദ്രത്തിന്റെ അനുവാദം തേടി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി അദ്ദേഹവുമായി ചർച്ച നടത്തിയത്. രാജ്യത്തെ പ്രതിദിന കേസുകളിൽ 72 ശതമാനം കേസുകളും പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.
പ്രതിദിന രോഗികൾ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം കർണാടകയും മൂന്നാമത്തേത് കേരളവുമാണ്. കൊറോണ രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയെന്ന് പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
കൊറോണ പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗം വർധിപ്പിക്കണമെന്നും വാക്സിനേഷന്റെ വേഗത കുറയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണിനിടയിലും പൗരൻമാർക്ക് വാക്സിൻ കുത്തിവെയ്പ്പിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും വാക്സിനേഷന്റെ ഭാഗമായ ആരോഗ്യപ്രവർത്തകരെ മറ്റു ചുമതലകളിലേക്ക് മാറ്റരുതെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിമാരുമായി അദ്ദേഹം സംവദിച്ചത്.
Comments