ഇസ്ലാമാബാദ് : പാകിസ്താന്റെ ചരിത്രത്തിലാദ്യമായി സെന്‍ട്രല്‍ സുപ്പീരിയര്‍ സര്‍വീസസ് പരീക്ഷയിൽ ഉന്നത വിജയം നേടി ഹിന്ദു യുവതി . പാകിസ്താനിൽ ഏറ്റവും കൂടുതൽ ഹിന്ദു മതവിശ്വാസികൾ താമസിക്കുന്ന സിന്ധ് പ്രവിശ്യയിലെ ഷിക്കാർപൂർ ജില്ലയിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള ഡോക്ടർ സന രാമചന്ദാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത് .
എഴുത്തുപരീക്ഷയിൽ പങ്കെടുത്ത 18,553 പേരിൽ സുപ്പീരിയര്‍ സര്‍വീസസ് പരീക്ഷയിൽ വിജയികളായി പ്രഖ്യാപിച്ച 221 പേരിൽ ഒരാളാണ് സന. വിപുലമായ മെഡിക്കൽ, സൈക്കോളജിക്കൽ, അഭിമുഖ പരിശോധനകൾക്ക് ശേഷമാണ് അന്തിമ ഫലം പ്രഖ്യാപിച്ചത് .
ഈ വിജയത്തിന്റെ എല്ലാ അംഗീകാരവും മാതാപിതാക്കള്‍ക്കാണെന്ന് വിജയത്തിനു പിന്നാലെ സന രാമചന്ദ് ട്വീറ്റ് ചെയ്തു. ഏറ്റവും പുതിയ സിഎസ്എസ് പരീക്ഷയിലെ വിജയശതമാനം രണ്ട് ശതമാനത്തിൽ താഴെയാണ് . ഇത് കടുത്ത മത്സരത്തിനു കാരണമാകുന്നുണ്ട്. ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയ്ക്കായി കർശനമായ മാനദണ്ഡങ്ങളും പറയുന്നുണ്ട് . തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യം ജില്ലാഭരണത്തിന്റെ ചുമതലയുള്ള കമ്മിഷണര്‍മാരുടെ പദവിയിലെത്തും. പാകിസ്താന്റ പോലീസ് സര്‍വീസ്, വിദേശ സര്‍വീസ് എന്നീ വിഭാഗങ്ങൾ ഇതിനു തൊട്ടുപിന്നിലാണ്.
ബ്രിട്ടീഷ് ഭരണത്തിനുശേഷം ജില്ലകളെ നിയന്ത്രിക്കുന്നത് സുപ്പീരിയര്‍ സര്‍വീസസ് പരീക്ഷയ പാസായി എത്തുന്ന ശക്തരായ അഡ്മിനിസ്ട്രേറ്റർമാരാണ് .
സന സിന്ധ് പ്രവിശ്യയിലെ ചന്ദ്ക മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് കഴിഞ്ഞ ശേഷം , കറാച്ചിയിലെ സിവിൽ ഹോസ്പിറ്റലിൽ പരിശീലനം നേടി. ഇപ്പോൾ സിന്ധ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂറോളജി ആന്റ് ട്രാന്സ്പേരന്റില് എഫ്സിപിഎസ് ചെയ്യുന്നു . രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ സനയെ അഭിനന്ദിച്ചു.
പാകിസ്താൻ പീപ്പിൾ പാർട്ടിയുടെ മുതിർന്ന നേതാവ് ഫർഹത്തുല്ല ബാബർ ‘ ഡോ. സന രാംചന്ദിന് അഭിനന്ദനങ്ങൾ. പാകിസ്താനിലെ ഹിന്ദു സമൂഹത്തിന്റെ, മുഴുവൻ രാജ്യത്തിന്റെയും അഭിമാനമാണെന്നാണ് ‘ ട്വീറ്റ് ചെയ്തത് .
Comments