ജയ്പൂർ: കൊറോണ ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്കരിച്ചതിന് പിന്നാലെ ഗ്രാമത്തിലെ 21 പേർ മരണത്തിന് കീഴടങ്ങി. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ഖീർവ ഗ്രാമത്തിലാണ് സംഭവം. ഏപ്രിൽ 21ന് കൊറോണ ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുവരികയും 150 ഓളം പേർ അന്ത്യകർമങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ നിന്ന് പുറത്തെടുത്ത് നിരവധി ആളുകൾ അതിൽ സ്പർശിക്കുകയും ചെയ്തു. ഈചടങ്ങിൽ പങ്കെടുത്ത 21 പേരാണ് അടുത്ത ദിവസങ്ങളിലായി മരിച്ചത്. അതേസമയം ഏപ്രിൽ 15നും മേയ് അഞ്ചിനും ഇടയിലുണ്ടായ നാല് മരണങ്ങൾ മാത്രമാണ് കൊറോണയെ തുടർന്നെന്ന് സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ഇവിടെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മരിച്ചവരുടെ ബന്ധുക്കളായ 147 പേരുടെ സാമ്പിൾ എടുത്തിട്ടുണ്ട്. അധികൃതർ ഗ്രാമത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പ്രശ്നത്തിന്റെ കാഠിന്യം ഗ്രാമവാസികളെ അറിയിക്കുകയും അവർ സഹകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Comments