കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ തൃണമൂൽ ആക്രമണവുമായി ബന്ധപ്പെട്ട് ഗവർണർ ജഗ്ദീപ് ധൻകറെ കാണാൻ വിസമ്മതിച്ച് ചീഫ് സെക്രട്ടറി അലപൻ ബന്ദ്യോപാദ്ധ്യായ. സംഘർഷവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കാണാനാവില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം.
മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഗവർണർക്ക് മുന്നിൽ ഹാജരാക്കാഞ്ഞത്. ചീഫ് സെക്രട്ടറിയുടെ നിലപാട് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഗവർണർ പ്രതികരിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് രാജ് ഭവനിൽ എത്താനാണ് ഗവർണർ ചീഫ് സെക്രട്ടറിയ്ക്ക് നൽകിയ നിർദ്ദേശം.
അതേസമയം ബംഗാളിലെ സംഘർഷ സ്ഥലം സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നാലംഗ സംഘം ഉടൻ റിപ്പോർട്ട് നൽകും. ഗവർണർ, ബംഗാൾ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. ബംഗാളിലെ സൗത്ത്, നോർത്ത് 24 പർഗനാസ് ജില്ലകളിലെ സംഘർഷ സ്ഥലങ്ങളിലും സംഘം നേരിട്ടെത്തി.
ഗവർണറുടെ റിപ്പോർട്ട് പരിഗണിച്ചാകും സംഘം ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുക. സംഘർഷങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് മെയ് 10ന് നൽകാൻ കൊൽക്കത്ത ഹൈക്കോടതിയും ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാൾ ആക്രമണത്തിൽ ഇതുവരെ 15ൽ അധികം ബിജെപി പ്രവർത്തകരാണ് മരിച്ചത്.
Comments