ന്യൂഡൽഹി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 180 ജില്ലകളിൽ ഒരു കൊറോണ കേസുകൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. കഴിഞ്ഞ 21 ദിവസത്തിനിടെ 54 ജില്ലകളിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ ആകെ രോഗികളിൽ 1,70,841 പേർ വെന്റിലേറ്ററിന്റേയും 9,02291 രോഗികൾ ഓക്സിജന്റേയും സഹായത്തോടെ വിവിധ ആശുപത്രിയിൽ കഴിയുന്നുണ്ടെന്നും ഹർഷ വർദ്ധൻ അറിയിച്ചു. കേന്ദ്രമന്ത്രിമാരുമായുള്ള 25-ാമത് കൊറോണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ, ഹർദീപ് സിംഗ് പുരി, മൻസുക് മാൻദവ്യ തുടങ്ങിയവർ വെർച്വൽ യോഗത്തിൽ പങ്കെടുത്തു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,18,92,676 ആയി. കഴിഞ്ഞ ദിവസം 3,18,609 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. 1,79,30,960 പേർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ 37,23,446 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.
രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിദിന കേസുകളിൽ 72 ശതമാനം കേസുകളും പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. രോഗികൾ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം കർണാടകയും മൂന്നാമത്തേത് കേരളവുമാണ്.
Comments