ശ്രീനഗർ: കശ്മീരിലെ ഹജ്ജ് ഹൗസ് കൊറോണ കെയർ സെന്ററാക്കി. രണ്ടാം തരംഗ വ്യാപനത്തിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. 72 ഓക്സിജൻ കിടക്കകൾ സഹിതം 100 കിടക്കകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികൾക്കായി ഓക്സിജൻ കോൺസെൻട്രേറ്ററുകളും മിനി വെന്റിലേറ്ററുകളും ഓക്സിമീറ്ററുകളും ഹജ്ജ് ഹൗസ് നൽകും. ചീഫ് മെഡിക്കൽ ഓഫീസറാണ് 50 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറിയത്. കഴിഞ്ഞ വർഷവും ഹജ്ജ് ഹൗസിൽ കൊറോണ രോഗികൾക്കായി സൗകര്യങ്ങൾ ഒരുക്കിയിരുന്നതായി ശ്രീനഗർ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഹനീഫ് ബാൽക്കി പറഞ്ഞു. ഇക്കുറി ഓക്സിജൻ സൗകര്യങ്ങൾ കൂടി അധികമായി ഏർപ്പെടുത്തി. രണ്ടാം തരംഗം ബാധിക്കുന്ന രോഗികളിൽ കൂടുതൽ പേർക്ക് ഓക്സിജൻ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പരിഗണിച്ചാണ് ഓക്സിജൻ സംവിധാനം ഏർപ്പെടുത്തിയത്.
ഓക്സിജൻ സംവിധാനം ലഭ്യമല്ലാതെ വരുന്നവരും ഇവിടെ ചികിത്സ തേടുന്നുണ്ട്. മികച്ച സൗകര്യങ്ങളും പരിചരണവുമാണ് ഹജ്ജ് ഹൗസിലെ കെയർ സെന്ററിൽ ഒരുക്കിയിരിക്കുന്നതെന്ന് രോഗികളും പറയുന്നു. ഗുരുതരാവസ്ഥയിൽ അല്ലാത്ത മെഡിക്കൽ പരിചരണം ആവശ്യമുളള രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.
രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കണക്കിലെടുത്ത് ശ്രീനഗറിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്പോർട്സ് സ്റ്റേഡിയവും വിവാഹ ഹാളും ഉൾപ്പെടെ രോഗികളെ കിടത്തി ചികിത്സിക്കാനുളള കേന്ദ്രങ്ങളാക്കി മാറ്റിക്കഴിഞ്ഞു. സൈന്യവും കൊറോണ രോഗികൾക്കായി ചികിത്സാ കേന്ദ്രങ്ങൾ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച മാത്രം കശ്മീരിൽ 2642 പേർക്ക് കൂടി രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജമ്മുവിൽ 19 ഉം കശ്മീരിൽ 11 ഉം ഉൾപ്പെടെ 30 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Comments