ന്യൂഡൽഹി : വനിതാ ഉദ്യോഗസ്ഥരെ ചരിത്രത്തിലാദ്യമായി മിലിട്ടറി പോലീസിൽ ഉൾപ്പെടുത്തി ഇന്ത്യൻ സേന. 83 വനിതാ ഉദ്യോഗസ്ഥരെയാണ് നോൺ-ഓഫീസർ കേഡർ വിഭാഗത്തിൽ ആദ്യമായി നിയമിച്ചത്. ഇവർ വിവിധ ഡിവിഷനുകളിൽ നിയമിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബംഗളൂരു ദ്രോണാചാര്യ പരേഡ് ഗ്രൗണ്ടിൽ ഇവരുടെ അറ്റസ്റ്റേഷൻ പരേഡ് നടന്നിരുന്നു.
അഞ്ച് മലയാളികൾ ഉൾപ്പെടെ 100 പേർക്കായിരുന്നു പരിശീലനം നൽകിയത്. ഇതിൽ 83 പേരാണ് ഇപ്പോൾ പാസ് ഔട്ട് ആയത്. 17 പേരുടെ പരിശീലനം ജൂലൈയിൽ പൂർത്തിയാകും. 2020 ജനുവരി ആറിനാണ് ലെഫ്റ്റനന്റ് കേണൽ ജൂലിയുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചത്. 61 ആഴ്ചത്തെ പരിശീലനത്തിൽ അടിസ്ഥാന പരിശീലനവും, അഡ്വാൻസ്ഡ് പരിശീലനവും ഉൾപ്പെട്ടിരുന്നു. എല്ലാ സൈനിക വാഹനങ്ങളും ഓടിക്കാനുള്ള പരിശീലനവും ഇവർക്ക് നൽകിയിട്ടുണ്ട്.
ബലാത്സംഗം, ലൈംഗിക പീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കുക, പോക്സോ കേസുകളിലെ അന്വേഷണം കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, എല്ലാ റാങ്കുകളിലുമുള്ള ഉദ്യോഗസ്ഥരെ സഹായിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോൾ പോലീസ് സഹായം നൽകുക തുടങ്ങിയവയാണ് ഉദ്യോസ്ഥരുടെ പ്രധാന ചുമതലകൾ.
സേനാ ആസ്ഥാനങ്ങൾ, സൈനിക വാഹനങ്ങളുടെ നീക്കം തുടങ്ങിയവക്ക് സുരക്ഷയൊരുക്കുന്നതും കരസേനയുടെ മിലിട്ടറി പോലീസ് വിഭാഗമാണ്.യുദ്ധമുണ്ടാകുമ്പോൾ യുദ്ധത്തിലേർപ്പെടുന്നവരെ കൃത്യസ്ഥലത്ത് എത്താൻ സഹായിക്കുക, യുദ്ധത്തടവുകാരെ പാർപ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പുകൾ നടത്തുക, പ്രശ്നബാധിത പ്രദേശങ്ങളിൽ സൈന്യം തിരച്ചിൽ നടത്തുമ്പോൾ സ്ത്രീകളെ പരിശോധിക്കുക, അതിർത്തികളിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ താമസക്കാരെ ഒഴിപ്പിക്കുക, അഭയാർഥി സംഘങ്ങളെ നിയന്ത്രിക്കുക തുടങ്ങിയവ വനിത മിലിട്ടറി പോലീസിന്റെ ഡ്യൂട്ടിയായിരിക്കും. പുരുഷ മിലിട്ടറി പോലീസിനു സമാനമായ യൂണിഫോമാണ് ഇവരുടേതും. നിലവിൽ 9,000 ത്തോളം വനിതാ ഉദ്യോഗസ്ഥരാണ് കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളിലായി പ്രവർത്തിക്കുന്നത്.
Comments