തിരുവനന്തപുരം : പുന്നപ്രയിൽ കൊറോണ രോഗിയെ ബൈക്കിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച സംഭവത്തിൽ വീണ്ടും പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അന്തംകമ്മികൾക്ക് വിവരം ഇല്ലെങ്കിലും മുഖ്യമന്ത്രിക്ക് അതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിക്കൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീജിത്ത് പണിക്കരുടെ പ്രതികരണം.
ബൈക്ക് ആംബുലൻസിന് പകരമല്ലെന്നും ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. തുടർന്ന് ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീജിത് പണിക്കരുടെ പ്രതികരണം. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആണെങ്കിലും ഡൊമിസിലറി കെയർ സെന്റർ ആണെങ്കിലും അവിടെ ആരോഗ്യ പ്രവർത്തകരുണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പുന്നപ്രയിലെ ഫസ്റ്റ് ലൈൻ കൊറോണ സെന്ററിൽ ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഉണ്ടായില്ല. തുടർന്ന് രണ്ട് സന്നദ്ധപ്രവർത്തകർ ചേർന്ന് രോഗിയെ ബൈക്കിലാണ് ആശുപത്രിയിലെത്തിച്ചത്. ആരോഗ്യവകുപ്പിന്റെ വീഴ്ച മറയ്ക്കാൻ സന്നദ്ധപ്രവർത്തകരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ചെയ്തത് നല്ല പ്രവർത്തിയാണെന്നും എന്നാൽ ഫസ്റ്റ് ലൈൻ കൊറോണ സെന്ററിൽ ആംബുലൻസോ ആരോഗ്യപരവർത്തകരോ ഇല്ലാതായത് ശരിയായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –
അഭിവാദ്യങ്ങൾ സഖാവേ!
അന്തംകമ്മികൾക്ക് വിവരം ഇല്ലെങ്കിലും മുഖ്യമന്ത്രിക്ക് അതുണ്ട്.
പിണറായി വിജയൻ: ‘ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. നിർണായകഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണം. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആണെങ്കിലും ഡൊമിസിലറി കെയർ സെന്റർ ആണെങ്കിലും അവിടെ ആരോഗ്യ പ്രവർത്തകരുണ്ടായിരിക്കണം. ഡൊമിസിലറി കെയർ സെന്ററുകളിൽ ആംബുലൻസ് ഉറപ്പാക്കണം.’
ലാൽസലാം!
Comments