ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയോഗം തിങ്കളാഴ്ച ചേരും. കേരളം ഉൾപ്പെടെയുളള നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയം മുഖ്യ ചർച്ചയാകുമെന്നാണ് സൂചന. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട സ്ഥിതിഗതികളും വിലയിരുത്തും.
കേരളം ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിക്ക് വലിയ പരാജയം നേരിട്ടിരുന്നു. ഭരണത്തിലിരുന്ന പുതുച്ചേരിയിൽ പോലും വിജയിക്കാനായില്ല. രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ഭരണം പിടിക്കുമെന്ന് ഉറപ്പിച്ചിരുന്ന കേരളത്തിലും ദയനീയമായി പരാജയപ്പെട്ടു. ബംഗാളിലും അസമിലും ഇതു തന്നെയായിരുന്നു സ്ഥിതി.
പരാജയം നിരാശപ്പെടുത്തുന്നതാണെന്നും തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ടുപോകണമെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കപിൽ സിബൽ ഉൾപ്പെടെയുളള മുതിർന്ന നേതാക്കളും പരാജയത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യം വിശദമായ ചർച്ചയ്ക്ക് വരുന്നത്. കേരളത്തിൽ കെപിസിസി അദ്ധ്യക്ഷനെ മാറ്റുന്നതുൾപ്പെടെയുളള ആവശ്യങ്ങൾ ശക്തമായി ഉയർന്നുതുടങ്ങിയിട്ടുണ്ട്. അസമിൽ പാർട്ടി അദ്ധ്യക്ഷനായിരുന്ന റിപുൻ ബോറ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവെച്ചിരുന്നു.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകിയിരുന്നു. പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിയും സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട നടപടികളും പ്രവർത്തകസമിതിയോഗത്തിന്റെ പരിഗണനയ്ക്ക് വരുമെന്നാണ് കരുതുന്നത്.
Comments