ന്യൂഡൽഹി : കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഓക്സിജൻ ലഭ്യതയും വിതരണവും ഉറപ്പ് വരുത്താൻ ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ ഉൾപ്പെടെയുള്ളവയുടെ ലഭ്യത സുഗമമാക്കുന്നതിന് വേണ്ടിയാണ് 12 അംഗ ദൗത്യസംഘത്തെ നിയോഗിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മരുന്നുകളുടെ ലഭ്യത ഉറപ്പാക്കനും ടാസ്ക് ഫോഴ്സ് ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകും. ഡോ. ഭബതോഷ് ബിശ്വാസ്, ഡോ. നരേഷ് ത്രെഹാൻ എന്നിവരും ടാസ്ക് ഫോഴ്സിൽ ഉൾപ്പെടും. ക്യാബിനറ്റ് സെക്രട്ടറിയാകും കൺവീനർ. ഈ സംഘത്തിലെ എല്ലാ അംഗങ്ങളുമായി ജഡ്ജിമാർ നേരിട്ട് സംസാരിച്ചു.
സംസ്ഥാനങ്ങളിലേയ്ക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേയ്ക്കും വിതരണം ചെയ്യുന്ന ഓക്സിജൻ ഇനി മുതൽ ടാസ്ക് ഫോഴ്സും വിലയിരുത്തും. ലഭ്യത സംബന്ധിച്ച റിപ്പോർട്ടും നിർദ്ദേശങ്ങളും കേന്ദ്രത്തിനും സുപ്രീം കോടതിയ്ക്കും കൈമാറും.
Comments