തിരുവനന്തപുരം: ലോക്ഡൗണിന്റെ ആദ്യദിനം സംസ്ഥാനത്ത് 5961 പേർക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്ത 21534 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. അറസ്റ്റിലായത് 1405 പേരാണ്. 613 വാഹനങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ക്വാറൻറൈൻ ലംഘിച്ചതിന് 24 കേസുകളും റിപ്പോർട്ട് ചെയ്തു.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ എടുത്തത്. കൊല്ലം സിറ്റിയിൽ 3380 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 403 പേർ അറസ്റ്റിലാവുകയും അഞ്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 368 കേസുകൾ രജിസ്റ്റർ ചെയ്യുകയും 59 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് 957 കേസുകളെടുക്കുകയും 89 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 25 വാഹനങ്ങളും പിടിച്ചെടുത്തു. ഇടുക്കിയിൽ 146 കേസുകളും കോട്ടയത്ത് 132, എറണാകുളം സിറ്റി 117, എറണാകുളം റൂറൽ 272 എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുളളത്. തൃശൂർ സിറ്റിയിൽ 112 കേസുകളും മലപ്പുറത്ത് 78 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കരുതെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും പോലീസ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇത് ഗൗനിക്കാതെ പുറത്തിറങ്ങിയവർക്കെതിരേയാണ് കേസുകൾ അധികവും എടുത്തിരിക്കുന്നത്. സംസ്ഥാനത്ത് കൊറോണ വ്യാപനം ഇത്രയും രൂക്ഷമായിട്ടും ആളുകൾ അതനുസരിച്ച് പെരുമാറുന്നില്ലെന്നാണ് മാസ്ക് ധരിക്കാത്ത സംഭവങ്ങളുടെ എണ്ണത്തിലെ വർദ്ധന വ്യക്തമാക്കുന്നത്.
Comments