വാഷിംഗ്ടൺ: അമേരിക്കയിൽ കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി. 12 വയസ് മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനാണ് അനുമതി നൽകിയത്. ഫൈസർ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയത്. 12 മുതൽ 15 വയസ് വരെ പ്രായമുള്ളവരിൽ നടത്തിയ പരീക്ഷണത്തിൽ മികച്ച ഫലപ്രാപ്തി ലഭിച്ചതിനെ തുടർന്നാണ് നടപടി.
പതിനാറ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ നേരത്തെ അമേരിക്ക അനുമതി നൽകിയിരുന്നു. കുട്ടികൾക്കും വാക്സിൻ നൽകുന്നതിലൂടെ കൊറോണയ്ക്കെതിരായ പോരാട്ടത്തിലെ നിർണായക നിമിഷത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്ന് ഫൈസർ സീനിയർ വൈസ് പ്രസിഡന്റെ ഡോ. ബിൽ ഗ്രൂബർ പറഞ്ഞു. അടുത്ത അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുൻപ് കുട്ടികൾക്ക് വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബയോൺടെക് വ്യക്തമാക്കി.
കുട്ടികളിലും വാക്സിൻ ഫലപ്രദമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി നൽകിയത്. 12 വയസ്സ് മുതൽ 15 വയസ്സ് വരെ പ്രായമുള്ള യുഎസിലെ 2260 വോളണ്ടിയർമാരിലാണ് ഫൈസർ വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ കുത്തിവെച്ചവരിൽ ആർക്കും കൊറോണ സ്ഥിരീകരിച്ചില്ല. വാക്സിൻ 100 ശതമാനവും ഫലപ്രാപ്തി കണ്ടെത്തിയെന്നാണ് അധികൃതർ അറിയിച്ചത്.
അതേസമയം വാക്സിൻ പരീക്ഷിച്ച മുതിർന്നവർക്ക് സമാനമായ രീതിയിൽ ചില പാർശ്വഫലങ്ങളുണ്ടായെന്നും കമ്പനി വ്യക്തമാക്കി. യുവാക്കളെ അപേക്ഷിച്ച് കൗമാരക്കാരിൽ കൊറോണ പ്രതിരോധ ആന്റിബോഡികൾ കൂടുതലായി കാണുന്നുണ്ടെന്നാണ് പഠനത്തിൽ വ്യക്തമായിട്ടുള്ളത്.
Comments