ന്യൂഡൽഹി : കൊറോണ വാക്സിൻ വിതരണത്തിൽ രണ്ടാം ഡോസ് എടുക്കാനുള്ളവർക്ക് മുൻഗണന നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വാക്സിനിൽ നിന്ന് എഴുപത് ശതമാനവും രണ്ടാം ഡോസുകാർക്കായി മാറ്റിവെയ്ക്കണം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറത്തിറക്കിയത്.
രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർക്ക് കൃത്യസമയത്ത് വാക്സിൻ നൽകേണ്ടത് അനിവാര്യമാണ്. അതിനായി കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നതിൽ നിന്നും 70 ശതമാനം ഡോസ് മാറ്റിവെയ്ക്കണം. എഴുപത് ശതമാനം എന്നത് നൂറ് ശതമാനം വരെയാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ വാക്സിൻ പാഴാക്കുന്നത് പരമാവധി കുറയ്ക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ ശരാശരിയേക്കാൾ കൂടുതൽ വാക്സിൻ പാഴാക്കുന്നവർ ലഭിക്കുന്ന ഡോസിൽ അത് കണ്ടെത്തേണ്ടി വരും. ഓരോ സംസ്ഥാനത്തിനും അടുത്ത രണ്ടാഴ്ചത്തേയ്ക്കുള്ള വാക്സിൻ വിവരങ്ങൾ മുൻകൂട്ടി നൽകും. മെയ് 15 മുതൽ 31 വരെയുള്ള വാക്സിൻ വിതരണ വിവരങ്ങൾ 14 ന് നൽകുമെന്നും കേന്ദ്രം അറിയിച്ചു.
Comments