കാഠ്മണ്ഡു: പ്രതിപക്ഷ പാർട്ടികൾക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് കെ.പി ശർമ്മ ഒലിയെ വീണ്ടും നേപ്പാൾ പ്രധാനമന്ത്രിയായി നിയമിച്ചു. കഴിഞ്ഞ ദിവസം വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ശർമ്മ ഒലി സ്ഥാനം ഒഴിഞ്ഞിരുന്നു. സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് വ്യാഴാഴ്ച രാത്രി 9 മണി വരെ പ്രസിഡന്റ് ബിന്ധ്യാ ദേവി ഭണ്ഡാരി സമയം അനുവദിച്ചിരുന്നു.
എന്നാൽ സഖ്യം രൂപീകരിക്കാനോ പ്രധാനമന്ത്രിയെ ഉയർത്തിക്കാട്ടാനോ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. തുടർന്നാണ് പ്രസിഡന്റ് ശർമ്മ ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചത്. അദ്ദേഹം വെളളിയാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. നേപ്പാളിലെ നിയമം അനുസരിച്ച് 30 ദിവസങ്ങൾക്കുളളിൽ ഭൂരിപക്ഷം തെളിയിച്ചാൽ മതിയാകും.
സഖ്യം രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടതായും സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നും പ്രധാന പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് അദ്ധ്യക്ഷൻ ഷേർ ബഹാദൂർ ദ്യൂബ മറ്റ് പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും അറിയിക്കുകയായിരുന്നു. ദ്യൂബ പ്രധാനമന്ത്രിയാകുമെന്നായിരുന്നു കണക്കുകൂട്ടൽ. ഭൂരിപക്ഷം ഉറപ്പല്ലാത്തതിനാൽ താൻ മത്സരത്തിൽ നിന്ന് പിൻമാറുകയാണെന്നും ദ്യൂബ വ്യക്തമാക്കി. തുടർന്നാണ് പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന നിലയിൽ ശർമ്മ ഒലിയെ വീണ്ടും പ്രധാനമന്ത്രിയാകാൻ പ്രസിഡന്റ് ക്ഷണിച്ചത്.
ഒലിയുടെ പാർട്ടിയിലെ വിമത നേതാവായിരുന്ന മാധവ് കുമാർ നേപ്പാളുമായി ഒലി രാവിലെ ചർച്ച നടത്തിയിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന 28 അംഗങ്ങളുടെ രാജി തടയാൻ ഇതിലൂടെ കഴിഞ്ഞു. ജനതാ സമാജ്ബാദി പാർട്ടിയുടെ 16 പാർലമെന്റ് അംഗങ്ങളെ പ്രതിപക്ഷത്തിന്റെ വലയിൽപെടാതെ ആഡംബര ഹോട്ടലിൽ സുരക്ഷിതരായി താമസിപ്പിച്ചതും പ്രതിപക്ഷ നീക്കങ്ങൾ പരാജയപ്പെടുത്തിയതിൽ നിർണായകമായി. ജെഎസ്പിയുടെ പിന്തുണയും 28 അംഗങ്ങളുടെ രാജിയിലുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
Comments