ഒമാനിൽ മെയ് 15 മുതല്‍ രാത്രികാല സഞ്ചാര വിലക്ക് പിന്‍വലിക്കുമെന്ന് സുപ്രിം കമ്മറ്റി അറിയിച്ചു.ഇതോടെ ശനിയാഴ്ച മുതൽ സ്വകാര്യ വാഹനങ്ങള്‍ക്കും വ്യക്തികള്‍ക്കും രാജ്യത്ത് സഞ്ചാരവിലക്ക് ഉണ്ടായിരിക്കില്ല.അതേസമയം രാജ്യത്തെ എല്ലാ ഗവര്ണറേറ്റുകളിലേയും മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 4 വരെ ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാല്‍ ഫുഡ് സ്റ്റഫ് സ്റ്റോറുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കി. ഒപ്പം ‘ഹോം ഡെലിവറി’ , ‘ടേക്ക് എവേ’ എന്നിവക്ക് നിരോധനത്തില്‍ ഇളവുണ്ട്. ഉപഭോക്താക്കളെ പ്രവേശിപ്പിക്കുവാന്‍ അനുവദിച്ചിട്ടുള്ള സമയങ്ങളില്‍ 50 ശതമാനം ശേഷിയില്‍ മാത്രമേ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂ. സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ ജോലി സ്ഥലത്ത് എത്തേണ്ടവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.കൊറോണ വ്യാപനത്തിന് കാരണമാകുന്ന സാഹചര്യങ്ങളെ തടയാനുദ്ദേശിച്ചാണ് നിയന്ത്രണങ്ങൾ തുടരുന്നത്.
Comments