തിരുവനന്തപുരം: പിണറായി മന്ത്രി സഭയിലെ അംഗങ്ങളെ ഇന്ന് അറിയാം. സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. മുന്നണിയിലെ മറ്റ് കക്ഷികളും തങ്ങളുടെ മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും.
സിപിഎമ്മിന് 12 മന്ത്രിമാരും സിപിഐക്ക് 4 മന്ത്രിമാരും ജനതാദൾ എസ്-1, കേരള കോൺഗ്രസ് എം- 1, എൻസിപി 1 വീതം മന്ത്രിസ്ഥാനം നൽകാൻ ധാരണയായിരുന്നു. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളിൽ മുന്നണിയിലെ ഘടകകക്ഷികൾ രണ്ടര വർഷം വീതം ടേം അടിസ്ഥാനത്തിൽ ഭരിക്കും. ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നിവർ ആദ്യ ടേമിലും കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ് പ്രതിനിധികൾ രണ്ടാമത്തെ ടേമിലുമാകും മന്ത്രിമാരാകുക.
സ്പീക്കർ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കർ സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനും നൽകാൻ ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇനി മന്ത്രിമാർ ആരൊക്കെ എന്ന കാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടത്. സിപിഎമ്മിന്റെ മാന്ത്രിമാരെ മുഖ്യമന്ത്രി തന്നെ തീരുമാനിക്കുമെങ്കിലും ഔപചാരികത എന്ന നിലയിൽ നേതൃയോങ്ങൾ ഇന്ന് കൂടുന്നുണ്ട്.
രാവിലെ ഓൺലൈനായി പിബി യോഗം ചേർന്ന് പേരുകൾ അംഗീകരിച്ചാൽ പിന്നെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. തുടർന്ന് സംസ്ഥാന സമിതിയിൽ കൂടി മന്ത്രിമാരെ അംഗീകരിച്ചാൽ പിന്നെ പ്രഖ്യാപനമാണ്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് രാവിലെ ചേർന്ന് മന്ത്രിമാരെ തെരഞ്ഞെടുക്കും. ഉച്ചക്ക് ശേഷം നടക്കുന്ന സംസ്ഥാന കൗൺസിലിൽ കൂടി എക്സിക്യൂട്ടീവിന്റെ തീരുമാനം ശരിവെച്ചാൽ സിപിഐയും അവരുടെ മന്ത്രിമാരെ ഇന്ന് തന്നെ പ്രഖ്യാപിക്കും.
കേരള കോൺഗ്രസിന്റെ മന്ത്രിയായി റോഷി അഗസ്റ്റിനെ തീരുമാനിച്ചു. ഡോ എൻ ജയരാജാകും ചീഫ് വിപ്പ്. ജനതാ ദൾ എസ്സിൽ നിന്നും കെ.കൃഷ്ണകുട്ടിക്കാണ് മന്ത്രി സ്ഥാനം. അതേസമയം എൻസിപിയിൽ തർക്കം തുടരുകയാണ്. എകെ ശശീന്ദ്രനോ തോമസ് കെ തോമസോ ഇവരിൽ ആരാകും മന്ത്രി എന്ന കാര്യത്തിൽ തീരുമാനം എടുക്കാനായി പ്രഫുൽ പട്ടേൽ കേരളത്തിൽ എത്തിയേക്കും.
Comments