മുംബൈ: മുംബൈ തീരത്ത് ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് ഒഎൻജിസി ബാർജുകൾ മുങ്ങി. മൂന്ന് ബാർജുകളിലായി 400ൽ ഏറെ പേർ ഉണ്ടായിരുന്നു. 127പേരെ കാണാതായതായാണ് റിപ്പോർട്ട്. 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനം തുടരുകയാണ്. ബാർജ് പി305 എന്ന ബാർജിലെ 136 പേരെ രക്ഷപ്പെടുത്തിയതായി നാവികസേനാ വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
137 പേരുളള ഗാൽ കൺസ്ട്രക്ടർ എന്ന ബാർജും അപകടത്തിൽ പെട്ടിട്ടുണ്ട്. എൻജിൻ തകരാറിനെ തുടർന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ഈ ബാർജ് അപകടത്തിൽപെട്ടത്. ഈ ബാർജിൽ ഉളളവരെ രക്ഷപ്പെടുത്താനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ബാർജ് എസ്എസ്3യിൽ 297 പേരാണ് ഉളളത്. ഇവരേയും രക്ഷപ്പെടുത്താനുളള ശ്രമങ്ങൾ നടന്നുവരികയാണ്.
ബോംബെ ഹൈ ഏരിയയിലെ ഹീര എണ്ണപ്പാടത്ത് നിന്ന് 273 പേർ ഉളള ബാർജ് ജ305 ഒഴുകിപ്പോയെന്നും രക്ഷാപ്രവർത്തനത്തിന് സഹായിക്കണമെന്നുമുളള സന്ദേശം ലഭിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതേ തുടർന്ന് ഐഎൻഎസ് കൊച്ചി സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേരുകയായിരുന്നുവെന്ന് നാവിക സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. ദക്ഷിണപടിഞ്ഞാറൻ മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് എണ്ണപ്പാടങ്ങൾ.
ഇന്നലെ വൈകുന്നേരത്തോടെയാണ് മുംബൈ തീരത്ത് രണ്ടു ബാർജുകൾ അപകടത്തിൽ പെട്ടത്. കൊടുങ്കാറ്റിൽപ്പെട്ട ഇവ ഒഴുകി നടക്കുന്ന ഒരു സ്ഥിതിയുണ്ടായിരുന്നു. ഇതിനെ തുടർന്ന് നാവിക സേനയുടെ രണ്ടു യുദ്ധകപ്പലുകൾ രക്ഷാപ്രവർത്തിന് തിരിച്ചിട്ടുണ്ട്. ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ യുദ്ധ കപ്പലുകളാണ് രക്ഷാപ്രവർത്തനത്തിനായി ഇവിടെ എത്തിയിട്ടുളളത്.
Comments