മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാർജിലുള്ളവർക്കായുള്ള അന്വേഷണം തുടരുന്നു. 79 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ നേവി കരയ്ക്കെത്തിച്ചു. നേവിയുടെ മൂന്ന് കപ്പലുകളും ഹെലികോപ്റ്ററുകളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
അറബിക്കടലിൽ മുംബൈ തീരത്തിന് സമീപം തിങ്കളാഴ്ച വൈകിട്ടാണ് ബാർജുകൾ മുങ്ങിയത്. ഗുജറാത്ത് തീരത്ത് 185 കിലോമീറ്റർ വേഗതയിൽ അതിതീവ്ര ചുഴലിക്കാറ്റ് വീശയടിക്കുന്നതിന് തൊട്ടുമുൻപാണ് ബാർജുകൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. ബാർജിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് താൽവർ എന്നി കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്.
137 പേരുള്ള ഗാൽ കൺസ്ട്രക്ടർ എന്ന ബാർജും അപകടത്തിൽ പെട്ടിട്ടുണ്ട്. എൻജിൻ തകരാറിനെ തുടർന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കൽ മൈൽ അകലെവച്ചാണ് ഈ ബാർജ് അപകടത്തിൽപ്പെട്ടത്. സാഗർ ഭൂഷൺ ഓയിൽ റിഗും എസ്എസ്- 3 ബാർജും അപകടത്തിൽപ്പെട്ടവയിൽ ഉൾപ്പെടുന്നു. 101 പേരാണ് റിഗിൽ ഉണ്ടായിരുന്നത്. എസ്എസ്-3 ബാർജിൽ 196 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാരെ രക്ഷിക്കുന്നതിന് ഐഎൻഎസ് തൽവാർ രക്ഷാപ്രവർത്തനം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ
മുംബൈ തീരത്ത് നിന്ന് 175 കിലോമീറ്റർ അകലെയാണ് ബാർജ് 305 നങ്കൂരമിട്ടിരുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 273 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. നാവികസേനയുടെ പി 81 വിമാനം നിരീക്ഷണം നടത്തുന്നുണ്ട്. അതേസമയം ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദമൻ ദിയു മേഖലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വ്യോമനിരീക്ഷണം നടത്തും. അഹമ്മദാബാദിൽ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
Comments